Skip to main content

എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍*ക്കുഞ്ഞ്

എന്‍റെ പ്രിയപ്പെട്ട പെരിങ്കുരികില്‍ക്കുഞ്ഞേ,
ഇതായീനിമിഷം, തുടങ്ങുകയായി നിന്‍ദേശാടനം..
കടലുംകൊടുമുടികളും താഴ്വാരങ്ങളും താണ്ടി,
സൃഷ്ടിയുടെ ഈറ്റില്ലവുംതേടിയുള്ള നിന്‍റെ സഞ്ചാരം

നിന്‍ശ്രോത്രേന്ദ്രിയങ്ങളില്‍ ഞാനോതിയ വസ്തുതകളുടെ,
നേര്‍ക്കാഴ്ചകള്‍ നിന്നേ കാത്തിരിക്കുന്നു..
ദൃഷ്ടികള്‍ ചെന്നുപതിക്കുന്ന ഓരോ കാഴ്ചകളും,
അഭ്രപാളിയിലെന്നോണം നീ ഒപ്പിയെടുക്കവേണം.

മൂടല്‍മഞ്ഞുമൂടിയ കാഴ്ചകളുടെ വ്യക്തതയിലേക്ക്,
താഴ്ന്നുപറന്നുകൊണ്ടവയെ നീ കോരിനിറയ്ക്കുക.
കണ്ണുകളെ വഞ്ചിക്കാന്‍ശ്രമിക്കുന്ന കാഴ്ചകളുടെ,
അരികിലൊരിത്തിരിനേരം നീ വട്ടമിട്ടുപറക്കുക.

നീതിദേവതയുടെ കണ്ണുകള്‍ കെട്ടപ്പെടുന്നരീതികളും,
ആടിനെ പട്ടിയാക്കുവാന്‍ മെനയുന്ന തന്ത്രങ്ങളും,
ആളേമയക്കുന്ന ആള്‍ദൈവങ്ങളുടെ ഉള്ളറക്കേളികളും,
വെടിയേറ്റുവീഴുന്ന നിരായുധരുടെ വിലാപങ്ങളുമറിയാം.

കുഞ്ഞിന്‍റെ കരച്ചില്‍ കേവലം വിശപ്പുകൊണ്ടാവില്ലാ;
കുമാരിതന്‍ വിങ്ങലുകള്‍ ആര്‍ത്തവവേദനകൊണ്ടുമാവില്ലാ;
വിട്ടുവീഴ്ചകളില്ലാതെ നീയെല്ലാം ചൂഴ്ന്നുവീക്ഷിക്കണം..
നിന്നേയുമെന്നേയും അത്ഭുതത്തിലാഴ്ത്തും ഉണ്മകളറിയാന്‍.

മദ്ധ്യപൌരസ്ത്യദേശത്ത് പുകയുന്ന പീരങ്കികള്‍ക്ക്,
തീക്കൊളുത്തുന്നവരാരെന്ന് കണ്ടുപിടിക്ക നീ.
വംശീയയുദ്ധങ്ങളുടെ പ്രചാരകരാം തലതൊട്ടപ്പന്മാര്‍,
ഒരുമിച്ചിരുന്ന് ചൂതുകളിക്കുന്നയിടം കണ്ടെത്തുക നീ.

തിരഞ്ഞെടുപ്പുകളുടെ മുന്‍പുംപിന്‍പും നടക്കുന്ന,
ഗൂഢാലോചനകള്‍ നയിക്കുന്ന, ശുഭ്രവസ്ത്രധാരികളുടെ,
ഊരും പേരും കക്ഷിബന്ധങ്ങളും കുറിച്ചുവയ്ക്ക നീ..
മദ്യമദിരാക്ഷികള്‍ തീര്‍പ്പാക്കും ഉടമ്പടികള്‍ കാണുക നീ.

സമത്വം പ്രസംഗിക്കുന്നവരുടെ ഉരുക്കുകോട്ടകളിലും,
ഭക്തി വിറ്റുകാശാക്കുന്നവരുടെ അന്തപുരങ്ങളിലും,
കറുത്ത കോട്ടിട്ട്, അനീതിമെനയുന്ന ഇരുട്ടുഗുഹകളിലും,
ഒരു തന്ത്രശാലിയേപോലെ നീ കടന്നുചെല്ലണം.

കാഴ്ചകളുടെ സത്യങ്ങള്‍ തലച്ചോറില്‍കുറിച്ചുകൊണ്ട്,
ക്ഷീണം വകവയ്ക്കാതെ, നീ മടക്കയാത്ര തുടങ്ങണം.
വെള്ളാരംകല്ലുകള്‍തിളങ്ങുന്ന പര്‍വ്വതശിഖരങ്ങളില്‍,
നിന്‍റെ കൊക്കുകള്‍, ഉരച്ചു നീ മൂര്‍ച്ചവരുത്തണം.

തിരികേവന്ന് നീയെന്‍ തോളത്തിരിക്കുന്നമാത്രയില്‍,
നിന്നേ ഞാന്‍ വാത്സല്യത്തോടെയെന്‍ മാറോടണയ്ക്കും.
നിന്‍റെ വിശപ്പും ക്ഷീണവും മാറുന്നയതേ മാത്രയില്‍,
വഞ്ചകരെ കൊത്തിക്കീറാന്‍, വീണ്ടും നീ അയയ്ക്കപ്പെടും..

*പെരിങ്കുരികില്‍ = പരുന്ത്

- ജോയ് ഗുരുവായൂര്‍

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...