Skip to main content

എന്‍റെ തിരുവോണം

പൂവേപൊലി പൂവേപൊലി
പൂവേപൊലി പൂവേ..
വിളഞ്ഞ വയലുകളെത്തഴുകി വരു-
മിളങ്കാറ്റിന്‍റെയീണം കാതുകളില്‍.
മാവേലിനാടിന്‍ ഗുണമേന്മകളോതും
പാട്ടിന്‍ശീലുകള്‍ ഹൃദയത്തിലും.

മധുവുണ്ടു ഇതളുകളില്‍മയങ്ങും
കട്ടെറുമ്പുകളെത്തട്ടിവീഴ്ത്തി-
ത്തുമ്പയറുത്തു ചേമ്പിലക്കുമ്പിളി-
ലാക്കാന്‍ മത്സരിക്കും കൂട്ടുകാര്‍.

ചാണകംമെഴുകിയ നടുമുറ്റത്ത്,
ഞാനുമമ്മയും ചേച്ചിയുമുണ്ണിയും
ചാഞ്ഞുംചരിഞ്ഞുമിരുന്നുതീര്‍ത്തിടും
പൂക്കളത്തിന്‍ശോഭ മനസ്സിലും.

മുത്തച്ഛനോടൊപ്പമോണച്ചന്തയില്‍
തുണിസഞ്ചിയുംതൂക്കി മണ്ടിനടന്ന്‍,
പച്ചക്കറികളും പഴക്കുലയുംവാങ്ങി,
തലച്ചുമടാക്കി വന്നിരുന്നതും,
ശര്‍ക്കരകൂട്ടിയേത്തപ്പഴം പുഴുങ്ങി,
പ്രാതലിനമ്മ തന്നിരുന്നതും,
ശര്‍ക്കരുപ്പേരിയും കായവറുത്തതും,
കറുമുറായെന്നങ്ങു തിന്നിരുന്നതും,
മറക്കാന്‍ മടിച്ചീടുന്നയോര്‍മ്മകള്‍.

അച്ഛനുമമ്മാവനും സമ്മാനിക്കും
പുത്തനോണപ്പുടവകളുടുത്ത്,
കൂട്ടുകാരോടൊത്തു കുരവയിട്ടു-
മൂഞ്ഞാലാടിയും തുമ്പികളിച്ചും
പാട്ടുകള്‍പാടിയുമോടിക്കളിച്ചും
വള്ളംകളി, കുമ്മാട്ടി, പുലിക്കളിയും
കൈക്കൊട്ടിക്കളിയും കണ്ടാഹ്ലാദിച്ചു
തിമിര്‍ത്തയെത്രയോ തിരുവോണങ്ങള്‍!

ഒരു നാക്കിലയുമതില്‍ക്കുറച്ചു,
കാളനും ഓലനുമവിയലും,
പുളിശ്ശേരിയെരിശ്ശേരി കിച്ചടി,
പച്ചടിയുപ്പേരിയിച്ചിരി പുളിഞ്ചിയു-
മച്ചാറും കൂട്ടുകറിയും പപ്പടവും
പഴവുമൊരല്പ്പം ചോറുമതി-
ലൊരു തവി സാമ്പാറും നെയ്യും
പരിപ്പും മോരുമവസാനമിത്തിരി
ചൂടുള്ള ചെറുപയര്‍പായസവും...

നിനവിലൊരോണസദ്യയുമൊരുക്കി,
ചുട്ടുപഴുത്ത മരുഭൂമിയില്‍വയ്ച്ച,
ശീതീകരിച്ച *കാരവനിലെ-
യിളകുന്നയിരുമ്പു കട്ടിലില്‍,
ഗൃഹാതുരത്വത്തിന്‍ തടവുകാരനായി,
തിരുവോണദിനത്തില്‍ ഞാന്‍ കിടന്നു.
---------------------------------------------------
*കാരവന്‍ = നീണ്ട, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍നടക്കുന്ന സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്കു താമസിക്കാനായി, എങ്ങോട്ടുവേണമെങ്കിലും മാറ്റിസ്ഥാപിക്കാവുന്നരീതിയില്‍ മരവും ഇരുമ്പും പ്ലൈവുഡും തെര്‍മ്മോകോളും ടിന്‍ഷീറ്റുമുപയോഗിച്ചു പണികഴിപ്പിക്കുന്ന താല്‍ക്കാലിക മുറികള്‍.

- ജോയ് ഗുരുവായൂര്‍

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...