Skip to main content

എന്‍റെ തിരുവോണം

പൂവേപൊലി പൂവേപൊലി
പൂവേപൊലി പൂവേ..
വിളഞ്ഞ വയലുകളെത്തഴുകി വരു-
മിളങ്കാറ്റിന്‍റെയീണം കാതുകളില്‍.
മാവേലിനാടിന്‍ ഗുണമേന്മകളോതും
പാട്ടിന്‍ശീലുകള്‍ ഹൃദയത്തിലും.

മധുവുണ്ടു ഇതളുകളില്‍മയങ്ങും
കട്ടെറുമ്പുകളെത്തട്ടിവീഴ്ത്തി-
ത്തുമ്പയറുത്തു ചേമ്പിലക്കുമ്പിളി-
ലാക്കാന്‍ മത്സരിക്കും കൂട്ടുകാര്‍.

ചാണകംമെഴുകിയ നടുമുറ്റത്ത്,
ഞാനുമമ്മയും ചേച്ചിയുമുണ്ണിയും
ചാഞ്ഞുംചരിഞ്ഞുമിരുന്നുതീര്‍ത്തിടും
പൂക്കളത്തിന്‍ശോഭ മനസ്സിലും.

മുത്തച്ഛനോടൊപ്പമോണച്ചന്തയില്‍
തുണിസഞ്ചിയുംതൂക്കി മണ്ടിനടന്ന്‍,
പച്ചക്കറികളും പഴക്കുലയുംവാങ്ങി,
തലച്ചുമടാക്കി വന്നിരുന്നതും,
ശര്‍ക്കരകൂട്ടിയേത്തപ്പഴം പുഴുങ്ങി,
പ്രാതലിനമ്മ തന്നിരുന്നതും,
ശര്‍ക്കരുപ്പേരിയും കായവറുത്തതും,
കറുമുറായെന്നങ്ങു തിന്നിരുന്നതും,
മറക്കാന്‍ മടിച്ചീടുന്നയോര്‍മ്മകള്‍.

അച്ഛനുമമ്മാവനും സമ്മാനിക്കും
പുത്തനോണപ്പുടവകളുടുത്ത്,
കൂട്ടുകാരോടൊത്തു കുരവയിട്ടു-
മൂഞ്ഞാലാടിയും തുമ്പികളിച്ചും
പാട്ടുകള്‍പാടിയുമോടിക്കളിച്ചും
വള്ളംകളി, കുമ്മാട്ടി, പുലിക്കളിയും
കൈക്കൊട്ടിക്കളിയും കണ്ടാഹ്ലാദിച്ചു
തിമിര്‍ത്തയെത്രയോ തിരുവോണങ്ങള്‍!

ഒരു നാക്കിലയുമതില്‍ക്കുറച്ചു,
കാളനും ഓലനുമവിയലും,
പുളിശ്ശേരിയെരിശ്ശേരി കിച്ചടി,
പച്ചടിയുപ്പേരിയിച്ചിരി പുളിഞ്ചിയു-
മച്ചാറും കൂട്ടുകറിയും പപ്പടവും
പഴവുമൊരല്പ്പം ചോറുമതി-
ലൊരു തവി സാമ്പാറും നെയ്യും
പരിപ്പും മോരുമവസാനമിത്തിരി
ചൂടുള്ള ചെറുപയര്‍പായസവും...

നിനവിലൊരോണസദ്യയുമൊരുക്കി,
ചുട്ടുപഴുത്ത മരുഭൂമിയില്‍വയ്ച്ച,
ശീതീകരിച്ച *കാരവനിലെ-
യിളകുന്നയിരുമ്പു കട്ടിലില്‍,
ഗൃഹാതുരത്വത്തിന്‍ തടവുകാരനായി,
തിരുവോണദിനത്തില്‍ ഞാന്‍ കിടന്നു.
---------------------------------------------------
*കാരവന്‍ = നീണ്ട, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍നടക്കുന്ന സ്ഥലങ്ങളിലെ തൊഴിലാളികള്‍ക്കു താമസിക്കാനായി, എങ്ങോട്ടുവേണമെങ്കിലും മാറ്റിസ്ഥാപിക്കാവുന്നരീതിയില്‍ മരവും ഇരുമ്പും പ്ലൈവുഡും തെര്‍മ്മോകോളും ടിന്‍ഷീറ്റുമുപയോഗിച്ചു പണികഴിപ്പിക്കുന്ന താല്‍ക്കാലിക മുറികള്‍.

- ജോയ് ഗുരുവായൂര്‍

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...