Skip to main content

നിന്നുടെ വലയിലാണെന്‍ ജീവിതം

നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം.
ദൂരേ നിന്നന്നാദ്യം പുഞ്ചിരിച്ചു പിന്നെ,
മെല്ലേ ചിരിച്ചങ്ങു കാട്ടീ...
മാദകഹാസത്തില്‍ മയക്കി-യദൃശ്യമാം,
വലക്കണ്ണികളിലെന്നെ കുരുക്കീ...
നീയൊന്നു വൈകിയാല്‍,
നീയൊന്നു പിണങ്ങിയാല്‍
നീയൊന്നു വരാതിരുന്നാലതുമതി-
യൊരു ഭ്രാന്തന്‍ കുതിരയെപ്പോല്‍ 
പരക്കം പാഞ്ഞൊടുവിലെന്‍
ശ്വാസനിശ്വാസങ്ങള്‍ നിലച്ചീടുവാന്‍...
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം .
നീയും ഞാനും സംവദിച്ചത്രയും
സംവദിച്ചതാരെന്നു ചൊല്ലുക നീ,
നിന്‍റെ ചിരികള്‍ക്ക്  മങ്ങലേല്‍പ്പിക്കാതെ
കാത്തവരാരുണ്ട് മൊഴിയുക നീ
ഒരുതരി മണ്ണുനിന്‍ ദേഹത്തു വീഴുകില്‍
സടകുടഞ്ഞെന്നുംഞാന്‍  കാവല്‍നിന്നൂ.
തുച്ഛമായെന്നുടെ വരുമാനംകൊണ്ടുഞാന്‍
നിത്യവും നിന്നെഞാന്‍ കാത്തുവയ്ച്ചൂ,യിന്ന്.
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
ഇണക്കവും പിണക്കവു-മായിരമനുദിനം
നമ്മുടെ വീഥിയില്‍ പൂത്തുനില്പ്പൂ,
പിണക്കമിണക്കമായ് മാറുവാനൊരുചിരി
മാത്രകള്‍ പോലുമേ വേണ്ടതില്ലേ..
നിന്‍റെ സ്നേഹവായ്പ്പിനാല്‍ ഞാനെന്നും
ഉറ്റവരെയെല്ലാം തഴഞ്ഞീടുന്നു
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
നിന്‍മൃദുസ്പര്‍ശനം കൂടാതെയൊരുമാത്ര,
വര്‍ഷത്തിന്‍ ദൈര്‍ഘ്യങ്ങളേകിടുന്നു.
ഊണുമുറക്കവും നിനക്കായിയര്‍പ്പിച്ച
കാലങ്ങളെത്രയെന്നോര്‍മ്മയുണ്ടോ?
നിന്നെത്തലോടിത്തലോടിത്തഴമ്പിച്ചീ-
കൈകള്‍ കഴപ്പത് കാണ്മതുണ്ടോ?
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...
നിന്നുടെ താരയില്‍ താരകങ്ങളേപ്പോലെ,
ആയിരം പൂവുകള്‍ പൂത്തുനില്ക്കേ,
കാലം നരപ്പിച്ച മുഖവുമായ് നിന്നീടും
പാവം, ഈ ഭ്രാന്തനെ മറന്നീടല്ലേ.
കഷ്ടപ്പാടിന്‍റെ കെണിയിലാണെന്നാലും
'ഫോര്‍ ജി'യുടുപ്പൊന്നു വാങ്ങിത്തരാം.
നിന്നുടെ സാമീപ്യം മാത്രമതൊന്നുഞാന്‍
ജീവിതപുണ്യമായ് കണ്ടീടുന്നു. 
നിന്നുടെ വലയിലാണെന്‍ജീവിതം സഖേ,
നിന്‍റെ വലയത്തിലാണെന്‍റെ വിലയം...

- ജോയ്   ഗുരുവായൂര്‍

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...