Skip to main content

ബീഡിവലിക്കുമ്പോൾ..

ലോക്ഡൗണിൽ സിഗരറ്റുകിട്ടാതായപ്പോളാണ്
രൂപാബീഡി വലിക്കാമെന്നുകരുതിയത്.
പരിചയമില്ലാത്ത രുചിപറത്തിയ
പുകച്ചുരുളുകളിലൊരു ബംഗാളിപ്പെൺകൊടിയുടെ
കരുവാളിച്ച സുന്ദരമുഖം!
അത്ഭുതവിളക്കിൽനിന്നുയർന്ന ഭൂതംപോലെ!
മിഡ്‌നാപ്പൂരിലെ തെരുവുകളിലെ
മീൻമണവും ചെളിച്ചൂരും
കത്തിയെരിയുന്ന ബീഡിയിലയിലൂടെ
ചുണ്ടുകളിലേക്കു പടരുന്നുവോ?!
അവൾ സംസാരിക്കാൻ മുതിരുന്നപോലെ!..
ഇല്ലാ, അവളുടെ നാവുകൾക്കു സംസാരശേഷിയില്ലാ.
പൊട്ടിയ മുറം മടിയിൽവെച്ചവളിരിക്കുമ്പോൾ
കീറിയ പാവാടവിടവിലൂടെ
തുടയുടെ മിനുപ്പ് വെളിച്ചംകാണുന്നു.
ഓടയിൽനിന്നു പാറിവന്നൊരു കൊതുക്
ബീഡിതെരുക്കുന്ന കൈകളിൽ കടിക്കുന്നു.
അന്തിക്കു പട്ടമോന്തിവന്ന കാരണവർ,
പച്ചബീഡിയെടുത്ത് തീക്കൊള്ളിയിൽ കോർക്കുന്നു.
അടുപ്പിൽ അരിയുംകല്ലും തിളച്ചുമറിയുന്നു.
മുഖം തെല്ലുമുയർത്താതെയവൾ ബീഡിതെരുക്കുന്നു.
ഒരു പൂച്ചക്കണ്ണ് ജനലഴികളിൽ തിളങ്ങുന്നു.
ഉരലിലിട്ടിടിച്ച ഉണക്കസ്രാവ് ചുട്ടുതിന്ന
രുചിയോർത്തിട്ടാവാം.
മണ്ണെണ്ണവറ്റിയ പാട്ടവിളക്ക്,
പണിനിറുത്താനുള്ള ആളൽ തുടങ്ങുന്നു.
തെരുത്ത ബീഡികൾ പൊതിഞ്ഞുവെച്ച മുറം
ഇരുമ്പുകട്ടിലിനടിയിലേക്കു നീളുന്നു.
മീൻചാറിൽ മുങ്ങിയ ചോറുചവയ്ക്കുമ്പോൾ
മർമ്മരംപോലെ കല്ലുകടിശബ്ദങ്ങൾ.
കുറ്റിയിടാത്ത കൂരവാതിലാരോ തുറക്കുന്നു.
ബീഡിപ്പുക മാറാലകളെ കറുപ്പിക്കുന്നു.
ചിലന്തികൾ മദോന്മത്തരാകുന്നു.
രാത്രിയിലും കണ്ണുകാണുന്ന ചിലന്തികൾ!
പാവാടയുടെ കീറൽ വലുതാകുന്നു.
കോലായിൽ, കാരണവരുടെ ചിലമ്പിച്ച ചുമ.
സമയമേറെയായെന്ന സൂചന!
ബീഡിമണമതാ പുറത്തേക്കുപരക്കുന്നു.
ഒരു ചില്ലുകുപ്പിയിലെ പട്ട,
അണ്ണാക്കുകളെ ആർദ്രമാക്കുന്നു.
മിഡ്നാപ്പൂരിൽ വീണ്ടും സൂര്യനുദിക്കുന്നു
എല്ലാം ആവർത്തിക്കപ്പെടുന്നു!
ചുണ്ടുകളിലേക്കു പൊള്ളലെത്തിയിരിക്കുന്നു.
വലിച്ചെറിഞ്ഞ ബീഡിക്കുറ്റി മഴവെള്ളത്തിലൂടെ
ഒഴുകിയൊഴുകി, ഒഴുകിയൊഴുകിയൊഴുകി...
- ജോയ് ഗുരുവായൂർ

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...