Skip to main content

"ശ്രുതിഭംഗം"

മരമൊന്നുകാണുവാൻ ഞാൻകൊതിച്ചു, നന്മ-
മനമൊന്നുകാണുവാൻ ഞാൻകൊതിച്ചു....
ഉർവ്വിയിലുരുവായ നാളൊന്നതേമുതൽ,
ഉണ്മകൾ കാണുവാൻ ഞാൻത്രസിച്ചു...
അമ്മിഞ്ഞപ്പാലിന്റെ മധുരംപോലോർത്തിടു-
മന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!..
അന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!..

അന്നൊക്കെക്കാണുന്ന കാര്യങ്ങളീവിധ-
മന്യമായ് നിൽക്കുന്നതിൽത്തപിപ്പൂ..
ഓണം, വിഷുക്കാലം ക്രിസ്തുവിൻജന്മവും,
ഒളിചിന്നും റംസാനിൻചന്ദ്രികയും,
മാനവചിത്തത്തെ ആമോദമായ്മാറ്റും,
മാലോകക്കാര്യങ്ങളായിരുന്നു!.. (2)

ദാഹിച്ചുവന്നിടും മാനവരെക്കാക്കും,
ദാഹശമനികൾ വീടുതോറും!
ഹിന്ദു-മുസ്ലീങ്ങളും കൃസ്ത്യാനിക്കൂട്ടവും
അന്തസൗഭാഗ്യത്തിൽ സംതൃപ്തരും!
ഇലയുള്ള വൃക്ഷത്തിൻക്കീഴിലായ് മേഞ്ഞിടും,
ഇരുകാലി, നാൽക്കാലി വർഗ്ഗങ്ങളും.. (2)

ഇരുളിനെ ഭയമില്ലാതെന്നും ചരിച്ചീടും,
ഇരുചിന്തയില്ലാത്ത മാനവരും!
ഇന്നത്തെ കാലമിതെങ്ങനെമാറിപ്പോ-
യെന്നറിയാതെഞാൻ നിന്നിടുന്നൂ.
ഇന്നാരുമാരെയുമറിയാത്തൊരാവണ്ണ,
മിന്നിന്റെ ശാപമായ് നിന്നിടുന്നു...
ഇന്നിന്റെ ശാപമായ് നിന്നിടുന്നു..

മതവൈര,രാഷ്ട്രീയ സ്പർദ്ധകളൊക്കെയും
മാനവമാനസത്തെ വധിച്ചു,
ആദർശധീരരാം നേതാക്കൾത്തന്നെയും
ആർക്കോയടിമകളായിപ്പോയി.
പണവും പ്രശസ്തിയും സ്ഥാനമാനങ്ങളും
പാരം മനസ്സിനെ കീഴടക്കി.. (2)

പാരിനെപ്പോലും കൊല്ലാക്കൊലചെയ്യും
പാപങ്ങളെല്ലാമേ ചെയ്തിടുന്നു.
ഇവ്വിധം മാനുഷ്യർ മുന്നോട്ടുപോയീടിൽ
ഇനിയൊരു സന്തോഷനാളുകളോ,
പുഞ്ചിരിതൂകുന്ന പൂവുകളെപ്പോലും
പില്ക്കാലമൊന്നതിൽ കാണുകില്ലാ.. (2)

മരമൊന്നുകാണുവാൻ ഞാൻകൊതിച്ചു, നന്മ-
മനമൊന്നുകാണുവാൻ ഞാൻകൊതിച്ചു...
ഉർവ്വിയിലുരുവായ നാളൊന്നതേമുതൽ,
ഉണ്മകൾ കാണുവാൻ ഞാൻത്രസിച്ചു.
അമ്മിഞ്ഞപ്പാലിന്റെ മധുരംപോലോർത്തിടു-
മന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!..
അന്നത്തെ കാര്യങ്ങളോർമ്മനിൽപ്പൂ!.. (2)

- ജോയ് ഗുരുവായൂർ

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...