Skip to main content

താതനായിരുന്നില്ലയദ്ദേഹം!..

താതനായിരുന്നില്ലയദ്ദേഹം!.. 
എറെ വര്‍ഷങ്ങള്‍ക്കുമുമ്പ്,
ബസ്സിറങ്ങുന്ന കവലയിലെ
ചായക്കടയില്‍നിന്ന്,
അല്ലാ 'ഹോട്ടല്‍'.....,
സുഖിയനും പഴംപൊരിയും
പാലുംവെള്ളവും
വാങ്ങിത്തന്നിരുന്നയൊരാളെ,
മീശനരച്ചുതുടങ്ങിയയിക്കാലത്തും
ഓര്‍ക്കാത്ത ദിവസങ്ങളില്ല!

ചെങ്കല്‍പ്പാതയിലൂടെ
എന്നെയും സഹോദരനെയും,
സ്നേഹത്തില്‍ ചാലിച്ച,
ഉമ്മകള്‍തന്നുകൊണ്ട്,
മാറിന്നിരുവശത്തുമായി വഹിച്ച്, 
വിയര്‍ത്തുകുളിച്ച്, 
പഞ്ചായത്തുവഴിയിലൂടെ
കാതങ്ങള്‍ താണ്ടിയിരുന്നയൊരാളെ!

ഓണം വരുമ്പോള്‍,
ഇഷ്ടാനുസരണമുള്ള 
ഉടുപ്പുകളെടുത്തുതന്ന്,
വിസ്മയിപ്പിച്ചിരുന്നയൊരാളെ!...

കുളങ്ങളില്‍ കുളിക്കുന്നതും 
കളങ്ങളില്‍ കളിക്കുന്നതും 
തോട്ടുവെള്ളത്തിലെ മീന്‍പിടിക്കുന്നതും 
സൈക്കിള്‍ച്ചവിട്ടു പഠിക്കുന്നതും
പടക്കങ്ങള്‍ പൊട്ടിക്കുന്നതും 
ഉത്സവപ്പറമ്പിലലയുന്നതുമെല്ലാം
സ്വഭവനത്തില്‍  നിന്നുള്ള 
ഉപരോധങ്ങളായിരുന്ന നാളുകളില്‍
സൈക്കിളിന്‍റെ മുന്നിലും പിന്നിലുമിരുത്തി,
ഉത്സവപ്പറപ്പുകളിലെ
നാടകങ്ങള്‍ കാണിച്ചുതരികയും
ഉറങ്ങാതിരിക്കുവാന്‍
കട്ടന്‍കാപ്പിയും പപ്പടവടയും
വാങ്ങിത്തരികയും
പെരുന്നാളുകളില്‍ പൊട്ടിക്കാന്‍
പടക്കങ്ങളും
കത്തിക്കാന്‍ കമ്പിത്തിരികളും
യഥേഷ്ടമൊരുക്കുകയും
വെള്ളംനിറഞ്ഞ കോള്‍പ്പാടങ്ങളില്‍
ചൂണ്ടയിട്ടു മീന്‍പിടിക്കുവാന്‍
കൂടെ നിറുത്തുകയും
ഉപ്പുകൂട്ടിക്കഴിക്കുവാന്‍
മാവിലെ മൂവാണ്ടന്‍മാങ്ങകള്‍
എറിഞ്ഞുവീഴ്ത്തിത്തരികയും
ഞങ്ങളോടൊത്തൊരു കൂട്ടുകാരനായ്
കളികളിലേര്‍പ്പെടുകയും ചെയ്തിരുന്ന, 
പകരംവയ്ക്കാനില്ലാത്തൊരു
മാതുലഹൃദയമേ.. വാഴ്ക വാഴ്ക 
മറക്കില്ലൊരിക്കലുമാ നല്ലനാളുകള്‍!

- ജോയ് ഗുരുവായൂര്‍

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...