Skip to main content

ഡാ.. നില്ക്കെടായവിടേ....

കഥയില്‍ ചോദ്യമില്ലെത്രേ!.. 
കഥയില്‍ ചോദ്യമില്ലെന്നുംപറഞ്ഞ്
വലിയാന്‍നോക്കുന്ന കള്ളക്കഥയുടെ
കോളര്‍ പിടിച്ചുവലിച്ചുനിറുത്തി
നാലു ശകാരിക്കട്ടേ...

മൊഴിമാറ്റിപ്പറയുന്ന പ്രതിയെപ്പോലെ 
ഒരുമാതിരി നീ
സന്ത്രാസപ്പെടുന്നതും
അങ്ങോട്ടുമിങ്ങോട്ടും വിറയലോടെ 
കള്ളക്കണ്ണിട്ടുനോക്കുന്നതും
ഞങ്ങളിടക്കൊക്കെ കാണുന്നതാ .

ഞങ്ങള്‍  ക്ഷമിക്കുമായിരുന്നു
നീയൊരു,
കവിതയായിരുന്നുവെങ്കില്‍..
കടക്കണ്ണുകള്‍ കൊണ്ടുള്ള നോട്ടങ്ങളും
അര്‍ത്ഥംവച്ചുള്ള  വാക്കുകളുമൊക്കെ 
അവള്‍ക്കു പറഞ്ഞിട്ടുള്ളതാണല്ലോ!

ദുര്‍ഗുണപരിഹാരപാഠശാല
എന്നു കേട്ടിട്ടുണ്ടോ, അത് കാണണോ?

ബന്ധുക്കളെ അപ്പോയിന്റ്റ്  ചെയ്തവരും
നോട്ടെണ്ണുന്ന യന്ത്രത്തില്‍
കൈക്കൂലി തിട്ടപ്പെടുത്തുന്നവരും
ബ്ബ ബ്ബ ബ്ബായെന്നും പറഞ്ഞ്
ആടിനെ  പട്ടിയാക്കുന്നവരും
ഉണ്ടല്ലോയെന്നു വാദിക്കേണ്ടാ.. 

അവര്‍ അവരവരുടെ "ജോലി"
വൃത്തിയായി ചെയ്യുന്നുവെന്ന്
പറയാന്‍ ആളുകളൊത്തിരികാണും. 

നീയൊരു 'കഥ'യാണെന്നയോര്‍മ്മ,
നിന്‍റെയുള്ളില്‍ത്തന്നേ വേണം
നിന്‍റെ വാക്കുകള്‍  ഋജുവും 
അനുവാചകനെറ്റികള്‍   
ചുളിപ്പിക്കുന്നതുമാവരുത്.
അവിടെയുമിവിടേയും തൊടാതെ
ബിംബപ്രതിഷ്ഠകളില്‍ തൊട്ടുതലോടി,
ലോകരെ, ആശയക്കുഴപ്പത്തിലാക്കാനുള്ള
അധികാരമൊന്നും നിനക്കില്ലാ..

അണ്ണാന്‍ ചാടണകണ്ട് മണ്ണാന്‍ ചാടിയാലോ! 
കവിതയുടെ കണ്ണേറില്‍ മയങ്ങി,
അവരവരുടെ ഭാവനയില്‍ തെന്നി,
നിലംപരിശാവുന്നവരെ കണ്ട്.
കഥിക്കാന്‍ നീ നോക്കിയാല്‍,
നിന്‍റെ കഥ കഴിയും അത്രതന്നേ. 
നിന്‍റെ കെട്ടുംമട്ടുമൊന്നും അതിനുള്ളതല്ലാ..

കഥ വന്നു കവിതയില്‍ വീണാലും
കവിതവന്ന് കഥയില്‍ വീണാലും
ഒരു പുഞ്ചിരിയുടെ ജാമ്യത്തില്‍,
അവള്‍, കവിത, തടിയൂരിപ്പോയെന്നുംവരാം
പക്ഷേ, നീയൊരു ആണ്‍കുട്ടിയാണ്,
പറയാനുള്ളത് മുഖത്തുനോക്കി
ചങ്കൂറ്റത്തോടെത്തന്നേ പറയണം..

- ജോയ്  ഗുരുവായൂര്‍

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...