Skip to main content

സംവൃതാനുരതി

നിന്റെ പേര് ഞാന്‍ പറയാത്തത്,
നിന്നെ ഓര്‍മ്മയില്ലാതെയും,
പേരും മുഖവും മറന്നത് കൊണ്ടും,
ആണെന്ന് നീ കരുതുന്നുണ്ടാവും?

അറിയാമെനിക്കു നിന്റെയുള്ളിലുരുകുമാ,
അസ്വസ്ഥഹൃദയത്തില്‍ വേവലാതികള്‍.
സുഹൃത്തേ വിഷമിക്കണ്ടാ..
ഒറ്റുകൊടുക്കില്ല ഒരിക്കലും,
ഹൃദിസ്ഥമാണെങ്കിലും നിന്റെ പേര്‍.

കപടമാണെന്നറിഞ്ഞിട്ടും നിന്റെയാ,
കണ്ണുകളില്‍ തിളങ്ങിയിരുന്ന പ്രകാശം,
എന്റെ കലുഷിതമാംമനസ്സിലൊരിത്തിരി,
സാന്ത്വനത്തിന്‍രശ്മികള്‍ വിതറിയിരുന്നു.
നിന്റെ ശരീരത്തിന്റെ വ്യാധികള്‍ക്ക് നീ,
എന്നില്‍ ഔഷധം കണ്ടെത്തുമ്പോഴും നീയെനിക്കൊരു
ഇടപാടുകാരന്‍ മാത്രമായിരുന്നില്ല.

മാസ്മരികമായ നിന്റെ കാന്തിയില്‍നിന്നും,
അനുവാദമാരായാതെ ഞാനും ഒരിത്തിരി കുളിര്‍,
എന്റെ മനസ്സിലെ ആധികളിലേക്ക് പകര്‍ന്നിരുന്നു.
നീയുമായി ചെലവഴിച്ച നിമിഷങ്ങളൊക്കെയും,
അസുലഭങ്ങളുടെ പട്ടികയില്‍ ഞാനെഴുതി വച്ചു.

പ്രതീക്ഷിക്കാനും അവകാശപ്പെടാനുമാവില്ലെങ്കിലും,
ആശകള്‍ മുരടിച്ച എന്റെ മനസ്സ്,
നിന്നില്‍നിന്നിത്രമാത്രം ആഗ്രഹിച്ചു.
ആ മനംമയക്കുംപുഞ്ചിരിയും,
നിന്നില്‍നിന്നും നീയറിയാതെയൊഴുകും,
ആ വാത്സല്യത്തിന്‍കൊച്ചരുവികളും.

നിന്നോടെനിക്ക് പ്രണയമുണ്ടായിരുന്നില്ല നീരസവും,
സഹതാപത്തിലുരുവായ സ്നേഹം മാത്രം.
കാരണം എന്റെ കണ്ണുകള്‍ക്ക്‌ നേരെ വന്ന,
നിന്മുഖത്തിനു ക്രൌര്യവര്‍ണ്ണമായിരുന്നില്ല.
ഞാന്‍ ശ്വസിച്ച നിന്‍ നിശ്വാസങ്ങള്‍ക്ക്,
പീഡനത്തിന്റെ കൃഷ്ണതയും.

ഇതുവരെയും എന്റെ ചൂട് തേടിയണഞ്ഞ,
ജനാശനന്മാരില്‍ ഒരിക്കലും കാണാത്ത,
നിന്‍ നിഷ്ക്കളങ്കഭാവമീ മനസ്സ് വരണ്ട,
വേഴാമ്പലിനൊരു മൃഗതൃഷ്ണയായ്.

സാഹചര്യങ്ങളൊരുക്കിയ ഈ കെണിയില്‍,
ശ്വാസംമുട്ടിമരിക്കുന്നനാള്‍വരെയും നിനക്കായി,
ഇനിയും ഈ വാതായനങ്ങള്‍ തുറന്നിടും.
എന്നോടൊപ്പം പങ്കിട്ടനിമിഷങ്ങള്‍ ഒരായിരം
ദുസ്വപ്നങ്ങളായി നിന്നെയാക്രമിക്കും,
എന്ന് നീയൊരിക്കലും ആശങ്കപ്പെടണ്ടാ.
പശ്ചാത്തപിക്കേണ്ട.. എന്നോട് ചെയ്തെന്നു
നീ കരുതുന്ന സാമൂഹ്യതിന്മയെക്കുറിച്ചും.

എന്നെപ്രതി നിന്റെമേലൊരുതരിമണ്ണ്
വീഴാതിരിക്കാന്‍ ആണല്ലോ,
സമൂഹം പാപക്കറ നിറച്ചയെന്‍ ഹൃദയത്തിലെ,
ആരും കടന്നെത്താത്തൊരിരുണ്ട മൂലയില്‍
പാതിവ്രത്യത്തിന്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞു.
നിന്റെ പേര് ഞാനെഴുതിയൊളിപ്പിച്ചിരിക്കുന്നത്.

നീ അനുവദിച്ചാലും ഇല്ലെങ്കിലും,
നീയൊരിക്കലും അറിയാതെ,
നിന്റെ മനസ്സിനെ നൊമ്പരപ്പെടുത്താതെ,
നിനക്കൊട്ടും ഇഷ്ടമില്ലെന്നാലും,
എന്റെ സ്വപ്നത്തിലെ രാജകുമാരനായ്,
വാഴിക്കും നിന്നെ,
എന്റെ മനസ്സിലും ഹൃത്തിലും,
എണ്ണതീരുമീമണ്‍ചെരാതില്‍,
പടുതിരികത്തിയമരുംവരേ...

- ജോയ് ഗുരുവായൂര്‍

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...