Skip to main content

സംവൃതാനുരതി

നിന്റെ പേര് ഞാന്‍ പറയാത്തത്,
നിന്നെ ഓര്‍മ്മയില്ലാതെയും,
പേരും മുഖവും മറന്നത് കൊണ്ടും,
ആണെന്ന് നീ കരുതുന്നുണ്ടാവും?

അറിയാമെനിക്കു നിന്റെയുള്ളിലുരുകുമാ,
അസ്വസ്ഥഹൃദയത്തില്‍ വേവലാതികള്‍.
സുഹൃത്തേ വിഷമിക്കണ്ടാ..
ഒറ്റുകൊടുക്കില്ല ഒരിക്കലും,
ഹൃദിസ്ഥമാണെങ്കിലും നിന്റെ പേര്‍.

കപടമാണെന്നറിഞ്ഞിട്ടും നിന്റെയാ,
കണ്ണുകളില്‍ തിളങ്ങിയിരുന്ന പ്രകാശം,
എന്റെ കലുഷിതമാംമനസ്സിലൊരിത്തിരി,
സാന്ത്വനത്തിന്‍രശ്മികള്‍ വിതറിയിരുന്നു.
നിന്റെ ശരീരത്തിന്റെ വ്യാധികള്‍ക്ക് നീ,
എന്നില്‍ ഔഷധം കണ്ടെത്തുമ്പോഴും നീയെനിക്കൊരു
ഇടപാടുകാരന്‍ മാത്രമായിരുന്നില്ല.

മാസ്മരികമായ നിന്റെ കാന്തിയില്‍നിന്നും,
അനുവാദമാരായാതെ ഞാനും ഒരിത്തിരി കുളിര്‍,
എന്റെ മനസ്സിലെ ആധികളിലേക്ക് പകര്‍ന്നിരുന്നു.
നീയുമായി ചെലവഴിച്ച നിമിഷങ്ങളൊക്കെയും,
അസുലഭങ്ങളുടെ പട്ടികയില്‍ ഞാനെഴുതി വച്ചു.

പ്രതീക്ഷിക്കാനും അവകാശപ്പെടാനുമാവില്ലെങ്കിലും,
ആശകള്‍ മുരടിച്ച എന്റെ മനസ്സ്,
നിന്നില്‍നിന്നിത്രമാത്രം ആഗ്രഹിച്ചു.
ആ മനംമയക്കുംപുഞ്ചിരിയും,
നിന്നില്‍നിന്നും നീയറിയാതെയൊഴുകും,
ആ വാത്സല്യത്തിന്‍കൊച്ചരുവികളും.

നിന്നോടെനിക്ക് പ്രണയമുണ്ടായിരുന്നില്ല നീരസവും,
സഹതാപത്തിലുരുവായ സ്നേഹം മാത്രം.
കാരണം എന്റെ കണ്ണുകള്‍ക്ക്‌ നേരെ വന്ന,
നിന്മുഖത്തിനു ക്രൌര്യവര്‍ണ്ണമായിരുന്നില്ല.
ഞാന്‍ ശ്വസിച്ച നിന്‍ നിശ്വാസങ്ങള്‍ക്ക്,
പീഡനത്തിന്റെ കൃഷ്ണതയും.

ഇതുവരെയും എന്റെ ചൂട് തേടിയണഞ്ഞ,
ജനാശനന്മാരില്‍ ഒരിക്കലും കാണാത്ത,
നിന്‍ നിഷ്ക്കളങ്കഭാവമീ മനസ്സ് വരണ്ട,
വേഴാമ്പലിനൊരു മൃഗതൃഷ്ണയായ്.

സാഹചര്യങ്ങളൊരുക്കിയ ഈ കെണിയില്‍,
ശ്വാസംമുട്ടിമരിക്കുന്നനാള്‍വരെയും നിനക്കായി,
ഇനിയും ഈ വാതായനങ്ങള്‍ തുറന്നിടും.
എന്നോടൊപ്പം പങ്കിട്ടനിമിഷങ്ങള്‍ ഒരായിരം
ദുസ്വപ്നങ്ങളായി നിന്നെയാക്രമിക്കും,
എന്ന് നീയൊരിക്കലും ആശങ്കപ്പെടണ്ടാ.
പശ്ചാത്തപിക്കേണ്ട.. എന്നോട് ചെയ്തെന്നു
നീ കരുതുന്ന സാമൂഹ്യതിന്മയെക്കുറിച്ചും.

എന്നെപ്രതി നിന്റെമേലൊരുതരിമണ്ണ്
വീഴാതിരിക്കാന്‍ ആണല്ലോ,
സമൂഹം പാപക്കറ നിറച്ചയെന്‍ ഹൃദയത്തിലെ,
ആരും കടന്നെത്താത്തൊരിരുണ്ട മൂലയില്‍
പാതിവ്രത്യത്തിന്‍ ചുവന്ന പട്ടില്‍ പൊതിഞ്ഞു.
നിന്റെ പേര് ഞാനെഴുതിയൊളിപ്പിച്ചിരിക്കുന്നത്.

നീ അനുവദിച്ചാലും ഇല്ലെങ്കിലും,
നീയൊരിക്കലും അറിയാതെ,
നിന്റെ മനസ്സിനെ നൊമ്പരപ്പെടുത്താതെ,
നിനക്കൊട്ടും ഇഷ്ടമില്ലെന്നാലും,
എന്റെ സ്വപ്നത്തിലെ രാജകുമാരനായ്,
വാഴിക്കും നിന്നെ,
എന്റെ മനസ്സിലും ഹൃത്തിലും,
എണ്ണതീരുമീമണ്‍ചെരാതില്‍,
പടുതിരികത്തിയമരുംവരേ...

- ജോയ് ഗുരുവായൂര്‍

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...