Skip to main content

അഹംയു സഞ്ചിതിവാസം

കാപട്യങ്ങളരങ്ങുവാഴും ജീവിതംതന്‍
കനിവിന്നുറവകളടഞ്ഞ ചെയ്തികള്‍.
തന്‍കുഞ്ഞിനെ പൊന്‍കുഞ്ഞായൂട്ടുമ്പോള്‍
മറുകുഞ്ഞിന്‍വിലാപം കേള്‍ക്കാത്തവര്‍.

മുട്ട പുഴുങ്ങിയതിസമര്‍ത്ഥമായ് തനയനു,   
ചോറില്‍പ്പൂഴ്ത്തിവിളമ്പും മാതുലിയും,
പത്തായത്തിലൊളിപ്പിച്ച പലഹാരങ്ങള്‍
ഛന്നം, മാതുലമക്കള്‍ക്കേകുമച്ഛമ്മയും.

ഒരേയുത്തരത്തിനരമാര്‍ക്കുകുറച്ച്, തോഴിതന്‍
തനയനെയൊന്നാമതെത്തിക്കുമദ്ധ്യാപികയും,
സമപ്രായക്കാരാമനന്തരവരാവശ്യപ്പെട്ടതൊക്കെ,
വാങ്ങിക്കൊടുത്തെന്നെയവഗണിക്കുമച്ഛനും.

നാലാള്‍കാണ്‍കെ ഗുണദോഷിച്ചും ശകാരിച്ചും,
നല്ല 'പിള്ള'കള്‍ചമയും കാരണവന്മാരും,
പ്രവര്‍ത്തിപരിചയപരീക്ഷയ്ക്കെളുപ്പച്ചോദ്യം,
തന്‍പ്രിയര്‍ക്കുനല്കുന്ന കലാലയഗുരുവും. 

എന്‍-സൈക്കിളിന്‍ തണ്ടേറി നാടുചുറ്റിയിട്ടി-
ന്നമേരിക്കയിലിരുന്ന് പുച്ഛിക്കുന്നൊരുവനും,
കൊടുത്തകാശിന്,  ചെമ്മേ ചിരിച്ചുമയക്കി,
വസ്തുക്കള്‍ മായംചേര്‍ത്തേകും കടക്കാരനും.

തോളത്തുകയ്യിട്ട് രഹസ്യങ്ങള്‍ചോര്‍ത്തിയ-
ങ്ങവസരത്തിലൊറ്റും സഹപ്രവര്‍ത്തകരും, 
കഠിനാദ്ധ്വാനത്തിന്‍ സത്ഫലം, തഞ്ചത്തില്‍
കവര്‍ന്നങ്ങു കീര്‍ത്തിനേടും മേലാളനും.

ജീവിതം പകുത്തുനല്കി സ്നേഹിച്ചതിനാ-
സ്നേഹമൊരധികാരമാക്കിഭരിക്കും ഭാര്യയും,
പലിശയ്ക്കെടുത്തൊരു കാശും, കടംവാങ്ങി,
വിവരം തരാന്‍പോലുംമുതിരാത്ത തോഴരും.

തേവയിലലിവു തോന്നി നീട്ടിയ, ധനസഹായം
മടക്കീടാതെ സ്വഭവനം മോടികൂട്ടുന്നവരും,
ഇഷ്ടമുള്ള സഖിയെ തിരഞ്ഞെടുത്തതിലൊട്ടു-
മിഷ്ടം കാണിച്ചീടാത്തൊരു ബന്ധുജനങ്ങളും.

തിരക്കെന്നു ചൊല്ലി ക്ഷിപ്രമപ്രത്യക്ഷരായ്,
കാമുകിയോട് സല്ലപിക്കും കൂട്ടുകാരനും.
ഉപവാസത്തിന്‍ പ്രാര്‍ത്ഥനയുമോതിയി-
ട്ടിരുളിന്‍മറയില്‍ ഭുജിക്കുമാചാര്യനും.

ഭാവുകങ്ങളേകുമ്പോഴും ഉള്ളിലസൂയതന്‍,
പൂത്തിരികത്തിച്ച്, പഴിക്കും 'സഹൃദയരും'
അറിയാതെയെപ്പോഴും വിദ്ധ്വംസകവേലയ്ക്കു,
കൂട്ടാളിയാക്കുമൊരു 'ആത്മ' സുഹൃത്തും.

തെറ്റിദ്ധാരണകള്‍ കൂട്ടംകൂട്ടമായുണര്‍ത്തീടു-
മഭിശപ്തങ്ങളാമോരോ നിമിഷങ്ങളും,
കനിവില്ലാക്കാലത്തിന്‍ ബാക്കിപത്രങ്ങളായ്,
ദേഹത്തില്‍ മരുവീടുമസുഖങ്ങളും.

ഇല്ലാത്തയസുഖത്തിനനവധി മരുന്നുകള-
തിന്‍ലാഭത്തിന്നോഹരി പറ്റും ഭിഷഗ്വരരും,
ഇടുക്കത്തിലുതവി നിറുത്തിയതിനമര്‍ഷരായ്,
തിരിഞ്ഞുനോക്കാതെ പഴിക്കും കൂട്ടരും.

സ്വാര്‍ത്ഥത വിളഞ്ഞീടും ഛലിതമാനസര്‍തന്‍,
കാപട്യങ്ങള്‍ നിറയുമൊരു സഞ്ചിതിയില്‍ നാം...
അവരഭ്യസിപ്പിച്ചതൊക്കെയും നിപുണമായ്,
നടിച്ചങ്ങു പ്രവൃത്തകം ചെയ്യുമീ... ഞാനും...

- ജോയ് ഗുരുവായൂര്‍

അഹംയു =  അഹങ്കാരമുള്ള, സ്വാര്‍ത്ഥതയുള്ള; സഞ്ചിതി = സമൂഹം
മാതുലന്‍ = അമ്മാവന്‍; മാതുലി= മാതുലന്റെ ഭാര്യ [അമ്മായി]
ഛന്നം = മറച്ചു വച്ച്, രഹസ്യമായി
തേവ = ആവശ്യം
അഭിശപ്ത = ശപിക്കപ്പെട്ട, ദുഷിക്കപ്പെട്ട
ഇടുക്കം =  ഇടുങ്ങിയ സ്ഥിതി,പ്രയാസം
ഉതവി = പിന്തുണ, സഹായം
ഛലിതം = ചതിപ്രയോഗം
പ്രവൃത്തകം = രംഗപ്രവേശം
-----------------------------------------------

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...

തെറ്റുകളും ശരികളും

ശരികൾക്കു കാഴ്ചയിൽ ശ്വേതവർണ്ണവും തെറ്റുകൾക്കു ശ്യാമവുമായിരിക്കാം. എന്നാൽ, തെറ്റുകളുടെ "തെറ്റുകളിൽ"നിന്നാണ്, "ശരി"യ്ക്കും ശരികൾ ജനിക്കുന്നത്! തെറ്റുകളുടെ സന്താനങ്ങൾ, ശുഭ്രവസ്ത്രം ധരിക്കുന്നതോടെ, സമൂഹമംഗീകരിക്കുന്ന, ശരികളുടെ വക്താക്കളാകുന്നു! തെറ്റുകൾ മറയ്ച്ചുവെക്കാത്തവരെ, കല്ലെറിയലാണവരുടെ കർത്തവ്യം. തെറ്റുചെയ്യുന്നവരോടുള്ള "കണ്ണുകടി", അല്ലാതെ വേറെന്തുപറയാൻ? ശ്രുഭ്രവസ്ത്രങ്ങളിലോരോന്നിലും, പൂർണ്ണനഗ്നരായി മദനംനടത്തി, സ്ഖലിക്കാൻ വെമ്പിനിൽക്കുന്ന കറുകറുത്ത തെറ്റുകളാണുള്ളത്! അനുകൂല സാഹചര്യങ്ങളിൽ, ശുഭ്രവസ്ത്രം വലിച്ചുകീറി, ഇരുൾപ്പറ്റി, അവ പുറത്തേക്കു തെറ്റുന്നു, പാപങ്ങൾ ചെയ്തുകൂട്ടുവാൻ! പാപങ്ങളിലൂടെ തെറ്റുകളുടെ, രതിവൈകൃതങ്ങൾ നടക്കുന്നു. പിഴച്ചുപെറ്റ സന്തതികൾ, വാൽമാക്രികളെപ്പോലെ ചിതറുന്നു. വെള്ളത്തുണികൾ വാരിയുടുത്ത്, അവർ ശരികളായി ജീവിക്കുന്നു. ശരികളുടെ സന്തതിപരമ്പര, നിലനിന്നുപോരുന്നത് അങ്ങനെയത്രേ! - ജോയ് ഗുരുവായൂർ