Skip to main content

കൊളുത്തുകള്‍..

നീന്തിത്തുടിക്കുന്ന ചെറുമീനിനോട്,
ഒരു ദിവസമതിന്‍ മുത്തശ്ശിചൊല്ലി...
കണ്ടില്ലെന്നു നടിക്കുക..
നിത്യവും ശ്യൂന്യതയില്‍നിന്നെത്തി,
നിന്‍മുന്നില്‍ മോഹനനൃത്തമാടുന്ന,
മാംസംപൊതിഞ്ഞ കൊളുത്തുകളെ...

അഗ്രം കൂര്‍ത്തുവളഞ്ഞു മനോഹരവും,
വര്‍ണ്ണാഭവുമായ കൊളുത്തുകള്‍ കണ്ട്,
നിന്‍റെയുള്ളം തുടിച്ചേക്കാം, അതിന്‍റെ
ഉന്മാദഗന്ധം സിരകളെ മഥിച്ചേക്കാം...
ചുങ്ങിക്കരിഞ്ഞ നിന്റെ ആമാശയത്തിലതു,
വിശപ്പിന്‍കനല്‍ വിതറിയേക്കാം.. .
മണല്‍വിളയുന്ന മനോവിദര്‍ഭത്തില്‍,
പുതിയ മൃഗതൃഷ്ണകള്‍ തീര്‍ത്തേക്കാം..
സ്വയംമറക്കാന്‍ നിന്നെ പ്രേരിപ്പിച്ചേക്കാം..
എന്നിരുന്നാലും കണ്ടില്ലെന്നു നടിക്കുക.

മാംസം പൊതിഞ്ഞ ചതിക്കൊളുത്തുകള്‍,
നിന്റെ അണ്ണാക്കിലേക്ക് ഇടിച്ചുകയറി,
ചോരച്ചാല്‍ പൊടിയിക്കുന്നതും
ആമാശയ വഴിയടക്കുന്നതും
ശ്വാസം മുട്ടിക്കുന്നതും, അനന്തരം
ജീവനോടെ തൊലിയുരിക്കപ്പെടുന്നതും
അടിവയറുകീറി രക്തം വാര്‍ത്തി,
ദേഹമാസകലം വരഞ്ഞിട്ട മുറിവുകളില്‍,
തിളച്ചയെണ്ണ തെറിച്ചുവീണ നീറ്റലുമായി,
വാഴുന്നോരുടെ തീന്മേശയില്‍ വിവസ്ത്രമായി,
ബുഭുക്ഷകരുടെ ഉമിനീരില്‍ കുതിര്‍ന്ന്‍,
ചേതനയറ്റു മലര്‍ന്നുകിടക്കുന്നതും
പത്രങ്ങളില്‍ ചിത്രങ്ങളായ് മാറുന്നതും
ബുദ്ധിശ്യൂന്യതയെങ്ങും ചിരിയുണര്‍ത്തുന്നതും
കൂട്ടുകാര്‍ കണ്ണീര്‍വാര്‍ക്കുന്നതും
പശ്ചാത്തപിക്കാന്‍വരെ ഇടയില്ലാതെ,
ഇരുളിന്‍ശ്മശാനം നിന്നെ തേടിയെത്തുന്നതും
ഞൊടിയിടയിലായിരിക്കും!.. സൂക്ഷിക്കുക.

കൊളുത്തുകളില്‍നിന്നും ഓടിയകലൂ..
കൊളുത്തില്‍ക്കുരുങ്ങി ജീവന്‍വെടിഞ്ഞ,
നിന്റെ ജനയിതാക്കളോടും പറഞ്ഞിരുന്നു, ഞാനിത്!!...

- ജോയ് ഗുരുവായൂര്‍

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...