Skip to main content

അമരമീ പ്രണയം

കെട്ടിക്കിടക്കുന്ന ഓടയോരത്താരോ
എന്നോ പൊഴിച്ചെന്നെ വിത്തായ്
പൊട്ടിമുളച്ചു ഞാന്‍,വേരു കിളിര്‍ത്തപ്പോള്‍
കണ്ണുതുറന്നൊന്നു നോക്കി

മാലിന്യക്കൂട്ടങ്ങള്‍ കുന്നായ്ക്കിടക്കുമാ
കാഴ്ചകള്‍ കണ്ടു ഞാന്‍ ഞെട്ടി
ദുര്‍ഗന്ധപൂരിതമാം അവശിഷ്ടങ്ങള്‍
ചുറ്റിലും വന്നുനിറഞ്ഞു

ശ്വാസമെടുക്കുവാന്‍, ചില്ലകള്‍ നീര്‍ത്തുവാന്‍
പറ്റാതെ ഞാന്‍ വീര്‍പ്പുമുട്ടി
ഏതോ പ്രഭാതത്തിലെന്നുടെ ചില്ലയില്‍
മൊട്ടുപോലെന്തോ കുരുത്തു

സൂര്യനൊരുദിനം ആ കുഞ്ഞുമൊട്ടിനെ
മെല്ലേ തഴുകിവിടര്‍ത്തി
പൂവിന്‍സുഗന്ധം സ്വദിച്ചൊരാ വണ്ടുകള്‍
തേനുണ്ണുവാന്‍ പറന്നെത്തി

പേടിച്ചരണ്ടു ഞാന്‍ ചില്ലകള്‍ വീശിയാ-
വണ്ടുകളെ ദൂരെ മാറ്റി
എത്രനാളീവിധം നില്ക്കുവാനൊക്കുമോ-
യെന്നു ചിന്തിച്ചൂ,ഭയന്നൂ

അന്നെന്‍ സമീപത്തിലെന്നെ രക്ഷിക്കുവാന്‍
വന്നു നീ,യെന്റെ സൌഭാഗ്യം!
പങ്കത്തില്‍നിന്നു ഞാന്‍ പുഞ്ചിരി തൂകവേ
ഇഷ്ടത്തോടെത്തി നീ വേഗം

ഏറെ മോഹിച്ചു ഞാന്‍ നിന്‍റെ സാമീപ്യവും
തൊട്ടുതലോടലുമേല്ക്കാന്‍
വാരിയെടുത്തെന്നെ മാറോടണച്ചു നീ
ചുംബനം കൊണ്ടു പൊതിഞ്ഞു.

വേരോടെടുത്തെന്നെ നിന്നുടെ സുന്ദര -
മന്ദിരമൊന്നിലായ് വച്ചു
ഏറെക്കരുതലും സാന്ത്വനവര്‍ഷവും
നീയെനിക്കെന്നെന്നുമേകി

പങ്കിലമായൊരെന്‍ ചില്ലകളൊക്കെ നീ
മെല്ലേ വെടിപ്പാക്കി വച്ചു
വെട്ടിത്തിളങ്ങുന്ന ചില്ലിന്റെ പാത്രത്തില്‍
സാമോദമെന്നെ വളര്‍ത്തി

നിന്നുടെ സ്നേഹാതിരേകത്തിന്‍ ഛായയില്‍
ഞാനേറ്റം സംതൃപ്തയായി
നിന്നുടെ പുഞ്ചിരി കാണുവാനായെന്നും
പൂവുകളെന്നും വിടര്‍ത്തി

സ്നേഹം ലഭിക്കാതെ സ്നേഹം ലഭിച്ചപ്പോള്‍
ഞാനെന്നെയാകെ മറന്നു
നിന്‍റെ ശ്വാസങ്ങളെന്‍ നിശ്വാസമാകുവാ-
നെപ്പോഴും ഞാനും മോഹിച്ചു

നിന്നെക്കാണാത്തൊരു മാത്ര വന്‍ദുഃഖമായ്,
ആവില്ലാ കാത്തുനിന്നീടാന്‍
തീവ്രമാമെന്റെ പ്രണയക്കൊടുങ്കാറ്റില്‍
നീയുമൊന്നാടിയുലഞ്ഞു

സ്നേഹിച്ചതൊന്നുമേ പോരെന്ന വാശിയില്‍
നിന്നോട് ഞാനും കയര്‍ത്തു
തെറ്റുകളോരോന്നു ജീവിതത്താരയില്‍
ചീറ്റി ഫണങ്ങളുയര്‍ത്തി

എന്നിട്ടും നീയെന്നെ കൈവിട്ടുപോവാതെ
ഹൃത്തിലായ് ഭദ്രമായ്‌ വച്ചു
കോപാന്ധയായൊരു നാളൊന്നില്‍ നിന്നെ ഞാന്‍
നിഷ്‌ഠൂരനെന്നു വിളിച്ചു

എന്നിട്ടുമെന്നെ നീ ആശ്വാസവാക്കുകള്‍
കൊണ്ടങ്ങു മൂടിയതോര്‍പ്പൂ
ഓരോദിനത്തിലുമെന്റെ ധാര്‍ഷ്ട്യത്തിന്റെ
മൊട്ടുകള്‍ ദുഃഖം പരത്തി

ഒട്ടും സഹിക്കാതെയെന്നെ നീ നിര്‍ദ്ദയം
മാലിന്യക്കൂട്ടിലെറിഞ്ഞു
വീണ്ടുമെന്‍ ജീവിതത്താരയില്‍ നിത്യവും
കാര്‍വണ്ടിന്‍ കൂട്ടങ്ങള്‍ മൂളി

ഹുങ്കുനിറഞ്ഞൊരെന്‍ മാനസത്തില്‍നിന്നു
വങ്കത്തരങ്ങളൊഴിഞ്ഞു
മറ്റുമാര്‍ഗ്ഗങ്ങളില്ലാതെന്നെ നിര്‍ദ്ദയം
തള്ളിക്കളഞ്ഞുവെന്നാലും

എന്‍പ്രിയാ, നിന്നോടു ചെയ്തവയൊക്കെയും
മാപ്പാക്കി വന്നെന്നെ പുല്കൂ
അത്രയ്ക്കു നിന്നെയെന്‍ ജീവന്‍റെ ജീവനാ-
യിപ്പൊഴും സ്നേഹിച്ചിടുന്നു.

- ജോയ് ഗുരുവായൂര്

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...