Skip to main content

അമരമീ പ്രണയം

കെട്ടിക്കിടക്കുന്ന ഓടയോരത്താരോ
എന്നോ പൊഴിച്ചെന്നെ വിത്തായ്
പൊട്ടിമുളച്ചു ഞാന്‍,വേരു കിളിര്‍ത്തപ്പോള്‍
കണ്ണുതുറന്നൊന്നു നോക്കി

മാലിന്യക്കൂട്ടങ്ങള്‍ കുന്നായ്ക്കിടക്കുമാ
കാഴ്ചകള്‍ കണ്ടു ഞാന്‍ ഞെട്ടി
ദുര്‍ഗന്ധപൂരിതമാം അവശിഷ്ടങ്ങള്‍
ചുറ്റിലും വന്നുനിറഞ്ഞു

ശ്വാസമെടുക്കുവാന്‍, ചില്ലകള്‍ നീര്‍ത്തുവാന്‍
പറ്റാതെ ഞാന്‍ വീര്‍പ്പുമുട്ടി
ഏതോ പ്രഭാതത്തിലെന്നുടെ ചില്ലയില്‍
മൊട്ടുപോലെന്തോ കുരുത്തു

സൂര്യനൊരുദിനം ആ കുഞ്ഞുമൊട്ടിനെ
മെല്ലേ തഴുകിവിടര്‍ത്തി
പൂവിന്‍സുഗന്ധം സ്വദിച്ചൊരാ വണ്ടുകള്‍
തേനുണ്ണുവാന്‍ പറന്നെത്തി

പേടിച്ചരണ്ടു ഞാന്‍ ചില്ലകള്‍ വീശിയാ-
വണ്ടുകളെ ദൂരെ മാറ്റി
എത്രനാളീവിധം നില്ക്കുവാനൊക്കുമോ-
യെന്നു ചിന്തിച്ചൂ,ഭയന്നൂ

അന്നെന്‍ സമീപത്തിലെന്നെ രക്ഷിക്കുവാന്‍
വന്നു നീ,യെന്റെ സൌഭാഗ്യം!
പങ്കത്തില്‍നിന്നു ഞാന്‍ പുഞ്ചിരി തൂകവേ
ഇഷ്ടത്തോടെത്തി നീ വേഗം

ഏറെ മോഹിച്ചു ഞാന്‍ നിന്‍റെ സാമീപ്യവും
തൊട്ടുതലോടലുമേല്ക്കാന്‍
വാരിയെടുത്തെന്നെ മാറോടണച്ചു നീ
ചുംബനം കൊണ്ടു പൊതിഞ്ഞു.

വേരോടെടുത്തെന്നെ നിന്നുടെ സുന്ദര -
മന്ദിരമൊന്നിലായ് വച്ചു
ഏറെക്കരുതലും സാന്ത്വനവര്‍ഷവും
നീയെനിക്കെന്നെന്നുമേകി

പങ്കിലമായൊരെന്‍ ചില്ലകളൊക്കെ നീ
മെല്ലേ വെടിപ്പാക്കി വച്ചു
വെട്ടിത്തിളങ്ങുന്ന ചില്ലിന്റെ പാത്രത്തില്‍
സാമോദമെന്നെ വളര്‍ത്തി

നിന്നുടെ സ്നേഹാതിരേകത്തിന്‍ ഛായയില്‍
ഞാനേറ്റം സംതൃപ്തയായി
നിന്നുടെ പുഞ്ചിരി കാണുവാനായെന്നും
പൂവുകളെന്നും വിടര്‍ത്തി

സ്നേഹം ലഭിക്കാതെ സ്നേഹം ലഭിച്ചപ്പോള്‍
ഞാനെന്നെയാകെ മറന്നു
നിന്‍റെ ശ്വാസങ്ങളെന്‍ നിശ്വാസമാകുവാ-
നെപ്പോഴും ഞാനും മോഹിച്ചു

നിന്നെക്കാണാത്തൊരു മാത്ര വന്‍ദുഃഖമായ്,
ആവില്ലാ കാത്തുനിന്നീടാന്‍
തീവ്രമാമെന്റെ പ്രണയക്കൊടുങ്കാറ്റില്‍
നീയുമൊന്നാടിയുലഞ്ഞു

സ്നേഹിച്ചതൊന്നുമേ പോരെന്ന വാശിയില്‍
നിന്നോട് ഞാനും കയര്‍ത്തു
തെറ്റുകളോരോന്നു ജീവിതത്താരയില്‍
ചീറ്റി ഫണങ്ങളുയര്‍ത്തി

എന്നിട്ടും നീയെന്നെ കൈവിട്ടുപോവാതെ
ഹൃത്തിലായ് ഭദ്രമായ്‌ വച്ചു
കോപാന്ധയായൊരു നാളൊന്നില്‍ നിന്നെ ഞാന്‍
നിഷ്‌ഠൂരനെന്നു വിളിച്ചു

എന്നിട്ടുമെന്നെ നീ ആശ്വാസവാക്കുകള്‍
കൊണ്ടങ്ങു മൂടിയതോര്‍പ്പൂ
ഓരോദിനത്തിലുമെന്റെ ധാര്‍ഷ്ട്യത്തിന്റെ
മൊട്ടുകള്‍ ദുഃഖം പരത്തി

ഒട്ടും സഹിക്കാതെയെന്നെ നീ നിര്‍ദ്ദയം
മാലിന്യക്കൂട്ടിലെറിഞ്ഞു
വീണ്ടുമെന്‍ ജീവിതത്താരയില്‍ നിത്യവും
കാര്‍വണ്ടിന്‍ കൂട്ടങ്ങള്‍ മൂളി

ഹുങ്കുനിറഞ്ഞൊരെന്‍ മാനസത്തില്‍നിന്നു
വങ്കത്തരങ്ങളൊഴിഞ്ഞു
മറ്റുമാര്‍ഗ്ഗങ്ങളില്ലാതെന്നെ നിര്‍ദ്ദയം
തള്ളിക്കളഞ്ഞുവെന്നാലും

എന്‍പ്രിയാ, നിന്നോടു ചെയ്തവയൊക്കെയും
മാപ്പാക്കി വന്നെന്നെ പുല്കൂ
അത്രയ്ക്കു നിന്നെയെന്‍ ജീവന്‍റെ ജീവനാ-
യിപ്പൊഴും സ്നേഹിച്ചിടുന്നു.

- ജോയ് ഗുരുവായൂര്

Comments

Popular posts from this blog

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

സ്വത്വം ഉപേക്ഷിക്കപ്പെടുമ്പോൾ..

ഒരു കവിയല്ലാതിരുന്നിട്ടുമെന്നെക്കൊണ്ട് കവിതയെഴുതിക്കുന്നത് നീയാണ്. കവിതകൾ ജനിക്കുന്നത് മിക്കപ്പോളും അസ്കിതകളിൽനിന്നാണ്. അല്ലലുകൾ ആത്മാവിനെ തുരക്കുമ്പോൾ മനസ്സ് കവിതയെ ഗർഭം ധരിക്കുന്നു. ആത്മാർത്ഥതയും ജീവിതവുമായുള്ള പൊരുത്തക്കേടുകളാണ്, മിക്ക കവിതകളും കരയുന്നത്! നിൻ്റെ മുഖമാകുന്ന കണ്ണാടിയിലും മനസ്സാകുന്ന മഹാസമുദ്രത്തിലും ഉടലാകുന്ന പർവ്വതനിരകളിലും എൻ്റെ കണ്ണുകളും മനസ്സും ഉടലും ഉടക്കിക്കിടന്നിരുന്നതിൻ്റെ തപ്തനിശ്വാസങ്ങളാണീ വരികൾ. നീയെന്നിലേക്ക് ഒഴുക്കിവിട്ട ഒരോരോ ഭാവങ്ങളും ചലനങ്ങളും എന്നെ നീയാക്കിമാറ്റുകയായിരുന്നു. നീയാഗ്രഹിച്ചതുമാത്രം ചെയ്യുന്ന നീയായിമാറിയിരുന്നു ഞാൻ. വ്യക്തിത്വം പണയപ്പെടുത്തിയപ്പോൾ നിൻ്റെ കണ്ണുകൾ എനിക്കു കിട്ടി, നിന്നുടെ കാഴ്ചപ്പാടുകൾ എൻ്റെയുമായി. അനാഥമാക്കപ്പെട്ട എൻ്റെ സ്വത്വം കടപ്പുറത്ത് കാക്ക കൊത്തിവലിച്ചു. നീ പറക്കുകയായിരുന്നു.. കൂടെ ഞാനും. വികാരങ്ങളുടെ ഉത്തുംഗശൃംഗങ്ങളിൽ വ്യത്യസ്തത തേടി നമ്മളലഞ്ഞു. ഒരുപാടു കഴുകുകളെയും അവരുടെ പരാക്രമങ്ങളിൽ ഭീതിദരായവരെയും നീ കണ്ടു, നിന്നിലൂടെ ഞാനും. മനസ്സിനെ മരവിപ്പുപോലെ ബാധിക്കുന്ന ഒത്തിരി കാര്യങ്ങളില...

തെറ്റുകളും ശരികളും

ശരികൾക്കു കാഴ്ചയിൽ ശ്വേതവർണ്ണവും തെറ്റുകൾക്കു ശ്യാമവുമായിരിക്കാം. എന്നാൽ, തെറ്റുകളുടെ "തെറ്റുകളിൽ"നിന്നാണ്, "ശരി"യ്ക്കും ശരികൾ ജനിക്കുന്നത്! തെറ്റുകളുടെ സന്താനങ്ങൾ, ശുഭ്രവസ്ത്രം ധരിക്കുന്നതോടെ, സമൂഹമംഗീകരിക്കുന്ന, ശരികളുടെ വക്താക്കളാകുന്നു! തെറ്റുകൾ മറയ്ച്ചുവെക്കാത്തവരെ, കല്ലെറിയലാണവരുടെ കർത്തവ്യം. തെറ്റുചെയ്യുന്നവരോടുള്ള "കണ്ണുകടി", അല്ലാതെ വേറെന്തുപറയാൻ? ശ്രുഭ്രവസ്ത്രങ്ങളിലോരോന്നിലും, പൂർണ്ണനഗ്നരായി മദനംനടത്തി, സ്ഖലിക്കാൻ വെമ്പിനിൽക്കുന്ന കറുകറുത്ത തെറ്റുകളാണുള്ളത്! അനുകൂല സാഹചര്യങ്ങളിൽ, ശുഭ്രവസ്ത്രം വലിച്ചുകീറി, ഇരുൾപ്പറ്റി, അവ പുറത്തേക്കു തെറ്റുന്നു, പാപങ്ങൾ ചെയ്തുകൂട്ടുവാൻ! പാപങ്ങളിലൂടെ തെറ്റുകളുടെ, രതിവൈകൃതങ്ങൾ നടക്കുന്നു. പിഴച്ചുപെറ്റ സന്തതികൾ, വാൽമാക്രികളെപ്പോലെ ചിതറുന്നു. വെള്ളത്തുണികൾ വാരിയുടുത്ത്, അവർ ശരികളായി ജീവിക്കുന്നു. ശരികളുടെ സന്തതിപരമ്പര, നിലനിന്നുപോരുന്നത് അങ്ങനെയത്രേ! - ജോയ് ഗുരുവായൂർ