Skip to main content

എഴുതാൻവേണ്ടി മാത്രം!..

കവിതയെഴുതണമെന്നു കരുതിക്കൂട്ടിരചിച്ച,
കവിതകളെ ഒരൊറ്റനോട്ടത്തിലറിയാം.
കുറ്റപ്പെടുത്തലുകളുടെ കൂടുകൾ തുറന്നിട്ട്, ആത്മരതിയടയുന്ന കാവ്യാനുരണനങ്ങൾ!
കശാപ്പുശാലകൾ നീളെ നടത്തുന്നവരുടെ അഹിംസാ സന്ദേശങ്ങളതിലുണ്ടാവും.
കറുത്തമുഖം പൗഡറിട്ടുവെളുപ്പിക്കുന്നവരുടെ
വർണ്ണവെറിവിരുദ്ധ പ്രതിഷേധങ്ങളും.
മറഞ്ഞിരുന്ന് സ്ത്രീപീഡനംനടത്തുന്നവരുടെ
സദാചാര മുഖംമിനുക്കലുകൾ കാണാം.
കമിഴ്ന്നുകിടന്ന് കാപ്പണംനക്കുന്നവരുടെ
അഴിമതിവിരുദ്ധ പ്രഘോഷണങ്ങളും.
പുരോഹിതരുടെ കാൽ കഴുകിക്കുടിക്കുന്ന,
മതേതരമൗലികവാദ സംഹിതകൾ കേൾക്കാം.
മണലുവാരി മണിമന്ദിരംപണിഞ്ഞവരുടെ
പ്രകൃതിസ്നേഹത്തിൻ സുന്ദരഗീതികകളും.
സാഹചര്യമനുസരിച്ച് കളംമാറ്റിച്ചവിട്ടുന്നവരുടെ
പ്രണയവിരഹശീലുകൾ വായിച്ചെടുക്കാം.
ആദർശങ്ങളെ മുച്ചൂടും കത്തിയ്ക്കുന്നവരുടെ
ധാർമ്മികരോഷത്തിൻ പ്രകടനങ്ങളും.
മാതാപിതാക്കളെ മനസ്സാൽ നടതള്ളിയവരുടെ
വയോവൃദ്ധജന സ്നേഹാതിരേകങ്ങൾ.
സ്വരക്തബന്ധങ്ങളെ മറന്നുകൊണ്ടുകാട്ടുന്ന
മാതാ,പിതാ,സഹോദര,മക്കൾ സ്നേഹങ്ങളും.
മണ്ണിനെ ഓടിട്ടുമറച്ച് വീർപ്പുമുട്ടിക്കുന്നവരുടെ
പ്രളയാനുശോചന,നിവാരണ ഒപ്പീസുകൾ.
സ്വന്തമായൊരു കർമ്മവും ചെയ്യാതെയുള്ള,
അപരർതൻ ചെയ്തികളുടെ വിമർശനങ്ങൾ.
സാമൂഹ്യപ്രതിബദ്ധതയെന്ന മുഖംമൂടിക്കുള്ളിൽ,
വൃത്ത,ചതുരങ്ങളിൽ ആവാഹിച്ചുവെയ്ക്കുന്ന,
തല്ലിക്കൂട്ടിയ കള്ളക്കവിതകളെ തിരിച്ചറിയാം,
പുറമേ ചുട്ടും അകമേ തണുത്തുമിരിക്കുമവ!
- ജോയ് ഗുരുവായൂർ

Comments

Popular posts from this blog

സന്ധ്യയുടെ കാമുകന്‍

അകലേ, മൊട്ടക്കുന്നുകളില്‍ അവിടവിടെയായി നിലകൊണ്ട കാറ്റാടിമരങ്ങളുടെ ചില്ലകള്‍, കലിതുള്ളുംഭൂതങ്ങളെപ്പോലെ കാറ്റിലുലയുന്നത് അലസമായിവീക്ഷിച്ചുകൊണ്ട് സന്ധ്യ, തന്‍റെ കൊച്ചുകുടിലിന്റെ ഉമ്മറത്തിണ്ണയിലെരിയുന്ന ദീപത്തിന്‍റെ ഇത്തിരിവെട്ടത്തില്‍ ഇരുന്നു. കുന്നിറങ്ങി, അനസ്യൂതം പ്രവഹിക്കുന്ന മന്ദമാരുതന്‍, പ്രകാശത്തിനു വലയംവെക്കുന്ന ചെറുപ്രാണികള്‍ നിയന്ത്രണംവിട്ട് നാളത്തിനിരയാകുമ്പോഴുണ്ടാകുന്ന ഗന്ധത്തെ, എരിയുന്ന എണ്ണയുടേതുമായി ലയിപ്പിച്ച്, ഒരു പുതിയഗന്ധം സൃഷ്ടിച്ചു. അവളുടെ, വിടര്‍ത്തിയിട്ട, ഈറനണിഞ്ഞ കാര്‍ക്കൂന്തലില്‍കുരുങ്ങിയ ചില പേരറിയാപ്രാണികള്‍ രക്ഷപ്പെടാനായി അശ്രാന്തപരിശ്രമം നടത്തി. ‍ ഇരതേടിവലഞ്ഞ് ഉമ്മറത്തിന്‍റെ ഇരുണ്ടൊരു മൂലയിരുന്ന കരിമ്പൂച്ചയുടെ ആര്‍ത്തിക്കണ്ണുകള്‍ അവളുടെ മനസ്സില്‍ ഭീതിയുടെ വിത്തുകള്‍പാകി. കാമുകനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ ഉത്സുകതയും ജിജ്ഞാസയുംമൂലം അവളുടെ മനോഹരനയനങ്ങള്‍ പനിനീര്‍ദളങ്ങളിലെ മഞ്ഞുതുള്ളിപോലെ തിളങ്ങി. കുന്നിന്‍ചരുവിലെ ശ്രീകോവിലില്‍നിന്നൊഴുകിയ സന്ധ്യാവന്ദനശീലുകള്‍ അവസാനഘട്ടത്തിലേക്കു പ്രവേശിച്ചു. തിണ്ണയിലിരുന്ന ദീപം അരണ്ടരണ്ടൊടുവില്‍ കരിന്തിരികത്തി. വി...

ചെമ്പരത്തി

പ്രണയഭാവങ്ങളാവോളമവളുടെ ചൊടിയിണകളിൽ കുങ്കുമംപൂശവേ, നടവഴിയിലൂടന്നു മന്ദമായ് പാറിയാ മധുനുകരുവാ,നാർത്തിപൂണ്ടെന്മനം .. പതിയേവന്നൊരാ കാറ്റിലാമോദത്താൽ ചിരിപകർന്നു നീയെന്നെ വിളിച്ചതും പിച്ചിപ്പൂക്കളിൽ സ്വയംമറന്നിടാതന്നുഞാൻ നിൻപ്രണയത്തിലണയാൻകൊതിച്ചതും .. കൃഷ്ണവർണ്ണമാമെന്മുഖം നിന്നുടെ മൃദുകരാംഗുലി ലാളനമേല്ക്കവേ ഹൃദയസിരകളിലൂറുമാ,സ്നേഹത്തെ മുഴുവനായന്നു നീയെനിക്കേകിയോ?... ഉഴലുമെന്നുടെ ഹൃത്തിനൊരായിരം സ്നേഹചുംബനം നീട്ടി, നീ നില്ക്കവേ .. ജന്മാന്തരങ്ങൾ തന്നത്ഭുതവീഥിയിൽ പാടേമറന്നു നാം വാരിപ്പുണർന്നുവോ? വന്നൊരാ പേമാരിതൻ തള്ളലിൽ ആകെ നനഞ്ഞുനാമൊന്നിച്ചുനീങ്ങവേ .. പിരിയുകില്ലിനി നാമൊരുനാളിലും എന്നനിൻവാക്കും പാഴ്വാക്കായിതോ?... ദിനം കറുപ്പിച്ചെത്തിച്ചേര്‍ന്നൊരാ ആകസ്മികമാം ചിന്തകളിലുരുവാം  നീരസംനുരഞ്ഞ നിന്‍മനസ്സിലെൻ ഹൃദയം വെറുമൊരു ചെമ്പരത്തിയോ?!! - ജോയ്  ഗുരുവായൂർ

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...