ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...
നിനച്ചിരിക്കാതെ, നിർന്നിമേഷമായ് വേഷപ്പകർച്ചകളാടീടുന്നൊ- രതിഥിയിന്നിൻ്റെയസ്കിതയായ്! സ്നേഹമേറെ ഭാവിച്ചു കുരലിൽ, കൂടുകൂട്ടിയിട്ടൊരുദിനം, ജീവനെടുത്തങ്ങു പോയിടുന്നു. അതിഥിയൊരു ഭസ്മാസുരനായ്, ആതിഥേയരെ വിഴുങ്ങുവതിനായ്, ആർത്തിയോടടുക്കുന്നു നിത്യവും. ഓടിയൊളിക്കയാണാതിഥേയർ, കിട്ടിയ കൂരകൾത്തന്നിലാ- യഭയം തേടുവതൊന്നിനായ്. ശത്രുവദൃശ്യനാണെന്നു വരികിൽ മറഞ്ഞുനിൽക്കുകയഭികാമ്യ - മെന്നുചൊല്ലുന്നു ശാസ്ത്രവും. ദോഷവിത്തുകൾ വന്നുവീഴാതെ കാക്കുവാൻ കടകമ്പോളങ്ങൾ, കൊട്ടിയടച്ചുവെച്ചുപോൽ. നഗരം നിശ്ചലമായ്.. കൂകിയാർക്കും വാഹനവൃന്ദവും വിദ്യാലയങ്ങളും സിനിമക്കൊട്ടകയും നിന്നുപോയ്. വിമാനമില്ലാ തീവണ്ടിയില്ലാ തീ തുപ്പും, വ്യവസായശാലകളും ദേവാലയവും നിർജ്ജീവമായ്ക്കിടന്നിടുന്നു. തെരുവുകൾതൻ നിശാനിശബ്ദതയിൽ, സീൽക്കാരത്തുളകളിടും, തേന്മഴക്കാടുകളും മൗനമായ്. അപകടങ്ങളില്ല, ഭവനഭേദനങ്ങളും രോദനങ്ങളില്ലാ സ്ത്രീപീഡനവും. അഴിമതിക്കാരതും മറന്നുപോയ്. അതിജീവനത്തിന്നേകൈകചിന്തയാൽ മാനവകുലം, ജാതിമറന്നു നിരന്തരം മനമോടു മനം ചേർക്കുന്നു! നാനാത്വത്തിലേകത്വസന്ദേശം പാരിൽ, വിതറി, പണ്ടേ മതേതരചിന്തയി- ലഭിരമിച്ചിടും രാജ്യത്തെ രക്ഷിപ്പാൻ. - ജോയ് ഗുരുവായൂർ