Skip to main content

Posts

Showing posts from August, 2021

സഹപാഠി

ക്ഷീണിച്ചവശയായ എന്റെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട്, ഓർമ്മവിളക്കിനു തിരിതെളിച്ചെന്നപോലെ തിണ്ണയിലവനിരുന്നു. പുതിയ ആകാശവും ഭൂമിയും പാട്ടത്തിനെടുത്ത്, നാട്ടിൽനിന്നൊരിക്കലെങ്ങോ പറന്നുപോയിരുന്നവനായിരുന്നു. മാറാലപിടിച്ച മനസ്സിന്റെ കോണിൽ ക്ലാവുപിടിച്ചുകിടന്ന, പഴയൊരോട്ടുവിളക്കെടുത്തു ഞാൻ പതിയെ തുടച്ചുനോക്കി. സൂര്യനുചുറ്റും കറങ്ങുന്ന ഗ്രഹങ്ങളെപ്പോലെ, കാമ്പസിലെ, ലേഡീസ് വെയ്റ്റിംറ്റിംഗ്ഷെഡിനു വലംവെച്ചിരുന്ന യാനങ്ങളിലൊരുവൻ. ഉന്മാദംതുടിക്കും ഞാവൽപ്പഴമിഴികളാൽ പ്രണയലേഖനം രചിച്ച്, കുമാരിമാരുടെ പുസ്തകത്താളുകൾക്കിടയിൽ തിരുകിവെച്ചിരുന്നവൻ. നാവിൻതുമ്പത്തു തത്തിക്കളിച്ചപേര് പുറത്തേക്കൊഴുകാൻ മടിച്ചുനിന്നു. നാക്കെങ്ങാനും പിഴച്ചുപോയാലാ മനസ്സു വേദനിച്ചെങ്കിലോ? "വിദ്യയെന്നെ മറന്നുകാണും, കാലമൊത്തിരി കടന്നുപോയില്ലേ?.." തികട്ടിവന്ന അപകർഷബോധം ഉള്ളിലടക്കി, ഞാൻ പുഞ്ചിരിച്ചു. ആയിരമായിരം ഇൻക്വിലാബുവിളികൾ എന്നോ സതിയനുഷ്ഠിച്ചയാ നാക്കിലെ, കമ്പനങ്ങൾക്ക് പഴയ ചൂടുംചുറുക്കും മാസ്മരികവീര്യവുമില്ല. പ്ലാസ്റ്റിക്സഞ്ചിയിൽനിന്നൊരു പൊതിയെടുത്ത്, ചോദ്യചിഹ്നങ്ങളെപ്പോലെ ഉമ്മറത്തുനിന്നിരുന്ന, കുട്ടികൾക്കവൻ കൊടുത്തു. അച്ഛനെങ്ങാന...

ഭസ്മാസുരൻ

നിനച്ചിരിക്കാതെ, നിർന്നിമേഷമായ് വേഷപ്പകർച്ചകളാടീടുന്നൊ- രതിഥിയിന്നിൻ്റെയസ്കിതയായ്! സ്നേഹമേറെ ഭാവിച്ചു കുരലിൽ, കൂടുകൂട്ടിയിട്ടൊരുദിനം, ജീവനെടുത്തങ്ങു പോയിടുന്നു. അതിഥിയൊരു ഭസ്മാസുരനായ്, ആതിഥേയരെ വിഴുങ്ങുവതിനായ്, ആർത്തിയോടടുക്കുന്നു നിത്യവും. ഓടിയൊളിക്കയാണാതിഥേയർ, കിട്ടിയ കൂരകൾത്തന്നിലാ- യഭയം തേടുവതൊന്നിനായ്. ശത്രുവദൃശ്യനാണെന്നു വരികിൽ മറഞ്ഞുനിൽക്കുകയഭികാമ്യ - മെന്നുചൊല്ലുന്നു ശാസ്ത്രവും. ദോഷവിത്തുകൾ വന്നുവീഴാതെ കാക്കുവാൻ കടകമ്പോളങ്ങൾ, കൊട്ടിയടച്ചുവെച്ചുപോൽ. നഗരം നിശ്ചലമായ്.. കൂകിയാർക്കും വാഹനവൃന്ദവും വിദ്യാലയങ്ങളും സിനിമക്കൊട്ടകയും നിന്നുപോയ്. വിമാനമില്ലാ തീവണ്ടിയില്ലാ തീ തുപ്പും, വ്യവസായശാലകളും ദേവാലയവും നിർജ്ജീവമായ്ക്കിടന്നിടുന്നു. തെരുവുകൾതൻ നിശാനിശബ്ദതയിൽ, സീൽക്കാരത്തുളകളിടും, തേന്മഴക്കാടുകളും മൗനമായ്. അപകടങ്ങളില്ല, ഭവനഭേദനങ്ങളും രോദനങ്ങളില്ലാ സ്ത്രീപീഡനവും. അഴിമതിക്കാരതും മറന്നുപോയ്. അതിജീവനത്തിന്നേകൈകചിന്തയാൽ മാനവകുലം, ജാതിമറന്നു നിരന്തരം മനമോടു മനം ചേർക്കുന്നു! നാനാത്വത്തിലേകത്വസന്ദേശം പാരിൽ, വിതറി, പണ്ടേ മതേതരചിന്തയി- ലഭിരമിച്ചിടും രാജ്യത്തെ രക്ഷിപ്പാൻ. - ജോയ് ഗുരുവായൂർ

ഞാൻ 'മഹാകവി'

'വിത'യിലല്ല 'കവിത'യിലാണ് പ്രസക്തി! വാക്യങ്ങളെ വാക്കുകളായി മുറിച്ചിടുന്നിടത്താണ് അതിൻ്റെയൊരിത്.. 'ഇത്തിരിക്കുഞ്ഞാ കോവിഡേ'യെന്ന് സൂക്ഷ്മജീവിയെ പാട്ടകൊട്ടി വിരട്ടുന്നിടത്താണ്. ചരിഞ്ഞ ആനയുടെ ഗർഭത്തിൻ്റെ പ്രായം കണക്കാക്കുന്നിടത്താണ്. ചമ്രംപടിഞ്ഞിരുന്ന് സന്നദ്ധസേവകരുടെ പാളിച്ചകൾ വികലമായി അടയാളപ്പെടുത്തുമ്പോളാണ്. ദാനംകിട്ടിയ പശുവിൻ്റെ പല്ലുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നിടത്താണ്. തനിക്കായില്ലല്ലോയെന്ന രോഷം സദാചാരവിരുദ്ധരുടെ മുകളിൽ കുടഞ്ഞിടുമ്പോളാണ്. അസൂയയോടെ അനധികൃത ധനസമ്പാദകകരുടെ കൊങ്ങായ്ക്ക് പിടിക്കുന്നിടത്താണ്. കക്ഷിരാഷ്ട്രീയങ്ങൾക്കു കുടപിടിക്കാൻ പുകമറകൾ സൃഷ്ടിക്കുമ്പോളാണ്. അതേ, ഇന്നത്തെ കവിതകൾ ജനിക്കുന്നത് ഇത്തരം 'ദിവ്യഗർഭ'ങ്ങളിലൂടെയാണ്. 'വിത'യിലല്ല 'കവിത'യിലാണ് പ്രസക്തി! - ജോയ് ഗുരുവായൂർ

ആദർശമാതൃക!

മനോരോഗികളും സദാചാരവിരുദ്ധരും ഇന്നത്തെപ്പോലെ പണ്ടുമുണ്ടായിരുന്നു. മനുഷ്യരെ, ഇവ്വകയാവാൻ പ്രേരിപ്പിക്കുന്നത് തലച്ചോറിലെ വഴിപിഴച്ചകോശങ്ങളാണെന്നു പഠിപ്പിച്ചത്, വേദോപദേശിയായിരുന്ന അന്തോണിമാഷായിരുന്നു. സൗന്ദര്യങ്ങൾ, ബാഹ്യമായി ആസ്വദിക്കാനുള്ളതാണെന്നും എല്ലാ സൗന്ദര്യങ്ങളെയും സ്വാർത്ഥമായി, പിച്ചിച്ചീന്തിയനുഭവിക്കാനുള്ളതല്ലെന്നും, ദുരാഗ്രഹംമൂക്കുമ്പോൾ മനുഷ്യർ, അന്യൻ്റെ മുതലിനായി ദാഹിക്കുന്നെന്നും, അർഹതപ്പെടാത്തത് നേടുന്നെന്നും അവയൊന്നുമൊരിക്കലും ശാശ്വതമായിരിക്കുകയില്ലെന്നും, ഇന്നല്ലെങ്കിൽ നാളെ, പൊതുമദ്ധ്യത്തിലവർ അവഹേളിതരാകുമെന്നും ഉപദേശിച്ചത്, പ്രിയപ്പെട്ട മാഷായിരുന്നു. എന്തിനോടുമുള്ള അമിതാസക്തികളും ദ്രവ്യാഗ്രഹങ്ങളുമാണ് മനുഷ്യരെ, ഭ്രാന്തരാക്കുന്നതും വഴിതെറ്റിക്കുന്നതും.. പ്രതിസന്ധികളിൽ, പ്രത്യാശകൈവിടാതെ ജീവിക്കണം. വർഷങ്ങളൊത്തിരി കടന്നുപോകുമ്പോളും മാഷിൻ്റെ നിദർശനങ്ങളുണ്ടായിരുന്നു കൂട്ടിന്. സത്സ്വഭാവങ്ങളുടെ ആദർശമാതൃകയായിരുന്ന, മാഷാണിപ്പോൾ പങ്കയിൽത്തൂങ്ങി ജഢമായാടുന്നത്! വിരമിക്കലിനുശേഷം വട്ടിപ്പലിശതുടങ്ങിയെന്നോ, മക്കളാൽ ഉപക്ഷിക്കപ്പെട്ടെന്നോ, മുഖപുസ്തകത്തിൽ കുത്തിക്കുറിയ്ക്കാൻ തുടങ്ങിയെന്നോ, അമ്പത്ത...

പേരുമാറ്റം!

ഇന്നുമുതൽ ഞാൻ ഞാനല്ലാ, നീ നീയുമല്ലാ! നമ്മൾ പോരടിച്ചു കടന്നവഴികൾ നമ്മുടേതല്ലാ! നേടിയ വിജയങ്ങളൊക്കെ ചൂതുകളിയിൽപ്പോയ്!.. ധർമ്മസംസ്ഥാപനത്തിന്നായിനി വനവാസം മാത്രം! പണയംവെച്ച പ്രത്യയശാസ്ത്രം തിരിച്ചെടുക്കാൻ നിണങ്ങൾപ്പോരാ! പേരുമാറ്റിടുകവേണം.. വെറുതേ, രക്തസാക്ഷികളാവാതിരിക്കാൻ! - ജോയ് ഗുരുവായൂർ

എഴുതാൻവേണ്ടി മാത്രം!..

കവിതയെഴുതണമെന്നു കരുതിക്കൂട്ടിരചിച്ച, കവിതകളെ ഒരൊറ്റനോട്ടത്തിലറിയാം. കുറ്റപ്പെടുത്തലുകളുടെ കൂടുകൾ തുറന്നിട്ട്, ആത്മരതിയടയുന്ന കാവ്യാനുരണനങ്ങൾ! കശാപ്പുശാലകൾ നീളെ നടത്തുന്നവരുടെ അഹിംസാ സന്ദേശങ്ങളതിലുണ്ടാവും. കറുത്തമുഖം പൗഡറിട്ടുവെളുപ്പിക്കുന്നവരുടെ വർണ്ണവെറിവിരുദ്ധ പ്രതിഷേധങ്ങളും. മറഞ്ഞിരുന്ന് സ്ത്രീപീഡനംനടത്തുന്നവരുടെ സദാചാര മുഖംമിനുക്കലുകൾ കാണാം. കമിഴ്ന്നുകിടന്ന് കാപ്പണംനക്കുന്നവരുടെ അഴിമതിവിരുദ്ധ പ്രഘോഷണങ്ങളും. പുരോഹിതരുടെ കാൽ കഴുകിക്കുടിക്കുന്ന, മതേതരമൗലികവാദ സംഹിതകൾ കേൾക്കാം. മണലുവാരി മണിമന്ദിരംപണിഞ്ഞവരുടെ പ്രകൃതിസ്നേഹത്തിൻ സുന്ദരഗീതികകളും. സാഹചര്യമനുസരിച്ച് കളംമാറ്റിച്ചവിട്ടുന്നവരുടെ പ്രണയവിരഹശീലുകൾ വായിച്ചെടുക്കാം. ആദർശങ്ങളെ മുച്ചൂടും കത്തിയ്ക്കുന്നവരുടെ ധാർമ്മികരോഷത്തിൻ പ്രകടനങ്ങളും. മാതാപിതാക്കളെ മനസ്സാൽ നടതള്ളിയവരുടെ വയോവൃദ്ധജന സ്നേഹാതിരേകങ്ങൾ. സ്വരക്തബന്ധങ്ങളെ മറന്നുകൊണ്ടുകാട്ടുന്ന മാതാ,പിതാ,സഹോദര,മക്കൾ സ്നേഹങ്ങളും. മണ്ണിനെ ഓടിട്ടുമറച്ച് വീർപ്പുമുട്ടിക്കുന്നവരുടെ പ്രളയാനുശോചന,നിവാരണ ഒപ്പീസുകൾ. സ്വന്തമായൊരു കർമ്മവും ചെയ്യാതെയുള്ള, അപരർതൻ ചെയ്തികളുടെ വിമർശനങ്ങൾ. സാമൂഹ്യപ്രതിബദ്ധ...

ഇങ്ങനെയും ചിലർ!

ഒരു മുശടൻ.. തെണ്ടി.. പട്ടി! എന്നെ സ്നേഹിച്ചിരുന്നു.. അല്ലാ.. ഞാനവനെ സ്നേഹിച്ചിരുന്നു.. വലിയയേതോ കുണാണ്ടർ ആണത്രേ.. തിരക്കുപിടിച്ചൊരു ജന്മം! എപ്പോളോ എന്നെയവൻ സ്നേഹിച്ചുതുടങ്ങി. വേലിയിലിരുന്ന പാമ്പിനെയെടുത്തു തോളിൽവെച്ചപോലെയായി! അവനു ഭ്രാന്തായി.. എന്നെയവന് കുരിശിൽ കേറ്റി, ആണിയടിക്കണം പോലും!.. അവൻ്റെമുന്നിൽ വെറുമൊരു മണ്ണാങ്കട്ടയാണോ ഞാനെന്നുചിന്തിച്ച നിമിഷങ്ങൾ.. കുരിശടികൾ ഇന്നുംതുടരുന്നു. പക്ഷെ, അരിയുംതിന്നു ആശാരിച്ചിയേയും കടിച്ചിട്ട്, പിന്നേയും നായക്ക് മുറുമുറുപ്പ്! എന്നപോലെയായാൽ എന്തുചെയ്യും?! അതങ്ങനെയൊരു ജന്മം!.. സ്നേഹമെന്നാൽ ഇങ്ങനെയുമൊക്കെ ഉണ്ടാവുമല്ലേ?! ഇനിയുമെന്തൊക്കെ വരുവാനിരിക്കുന്നു തേവരേ.. കണ്ടകശനി കൊണ്ടേപോകൂ എന്നുവിശ്വസിക്കതന്നേ!.. - ജോയ് ഗുരുവായൂർ

ചട്ടി

"കിട്ട്യാ ഊട്ടി പോയാ ചട്ടി" എന്നൊക്കെയായിരിക്കും ചട്ടിയെപ്പറ്റി കേൾക്കുമ്പോൾ ആദ്യം ചിലരോർക്കുന്നത്. ചട്ടിയും കലവുമായാൽ തട്ടീം മുട്ടീന്നൊക്കെ വരുമെന്ന, പഴംചൊല്ലൊന്നുമിപ്പോൾ, ചട്ടിക്കവകാശപ്പെടാനില്ല! ഇന്നലെ ഗ്രൂപ്പിൽ കണ്ടില്ലല്ലോ, പെണ്ണുമ്പിള്ള ചട്ടിയേറ് നടത്തിയോ? അഥവാ ചട്ടി ചൂടാക്കിയില്ലേ? ഉള്ള ചട്ടി പൊട്ടിക്കാതെ നോക്കെടാ/ടീ.. മറ്റുള്ളോരുടെ ചട്ടിയിൽ കയ്യിട്ടുവാരല്ലെടാ ഉവ്വേ.. എന്നൊക്കെയാണ് ചട്ടിയുടെ പുതിയ റേഞ്ചുകൾ! ആരൊക്കെ അവഗണിച്ചാലും ചട്ടിയിന്നും ചട്ടിയാണ്! ചട്ടിപൊട്ടിപ്പോയാൽ എല്ലാം തീരും! ചട്ടിയെപ്പറ്റിയൊരുവാക്കും പറയരുതെന്നു ദേഷ്യപ്പെട്ടുകൊണ്ട്, നിറുത്തട്ടേ... നമോവാകം. ജോയ് ഗുരുവായൂർ

ശപിക്കാതെ സോദരേ

ശപിക്കാതെ സോദരേ ദൗർഭാഗ്യഹേതുവായ് രോഗം ഗ്രസിച്ചിടും ജന്മങ്ങളെ. അരുതരുതകറ്റല്ലേ- യീഭൂവിലേറ്റവും കരുണയർഹിക്കുന്ന കൂട്ടങ്ങളെ. ദുർവ്വിധിപേറി പിറന്നുവീണീടുന്ന പൈതങ്ങൾ തെറ്റുകാരായിടുമോ? സ്പർശനത്താലൊട്ടും പകരാത്ത രോഗത്തി- ന്നിരകളെ കൈകളിൽ കാക്കണമേ. രോഗത്തിൻ പീഢയാൽ സന്താപചിത്തരാം സോദരെ ചേർത്തുപിടിക്കുക നാം. രോഗികൾ പാപികളല്ലെന്ന ചിന്തയിൽ കാരുണ്യവീഥിയെ പുൽകി നീങ്ങാം. സന്തോഷകാരിയാം പുഞ്ചിരിപ്പൂവുകൾ എല്ലാ മനസ്സിലും പൂത്തിടുവാൻ, ദ്വേഷംമറന്നങ്ങു മുന്നോട്ടിറങ്ങിടാം കരുണതൻ കൈത്താലമേന്തിയെന്നും! ആശങ്കയേതുമേ-യില്ലാതെ നിത്യവും രോഗികൾക്കാലംബമായി നിൽക്കാം. ഈലോകവാസത്തിൽ നന്മതൻ ദീപമായ് കൂരിരുൾപ്പാതകൾ ദീപ്തമാക്കാം. (2) - ജോയ് ഗുരുവായൂർ

ഒറ്റപ്പെടലിൻ്റെ സുഖം!

ഒറ്റപ്പെടുന്നവരെല്ലാം മുടന്തനൊട്ടകങ്ങളെപ്പോലെ വികാരങ്ങൾക്കു വിലങ്ങിടുന്നവർ. നിർവ്വികാരമിഴികളോടെ മരുപ്പച്ച കിനാവുകാണുന്നവർ. മനസ്സിൽ തിങ്ങുമോർമ്മകൾ അയവെട്ടിയുള്ള ജീവനം. ഏതോ ദുരന്തകഥയുടെ ബാക്കിപത്രങ്ങൾ. വരൾച്ചയെ അതിജീവിച്ച കണ്ണുനീർപ്പരലുകൾ പേറുന്നവർ. കേൾക്കാനാളില്ലാത്തതുകൊണ്ട് കരയാൻ തുനിയാത്തവർ. ചിന്തകളുടെ ചിറകിലേറി അലയുന്ന ഗഗനചാരികൾ! ഏകാന്തതയിലുമൊരു സുഖമുണ്ട് സ്വസാന്ത്വനത്തിൻ്റെ സുഖം! പൂർണ്ണനഗ്നമായി കിടന്നുറങ്ങുന്ന സുഖം! ഉൾക്കണ്ണിനാൽ കാഴ്ചകൾകണ്ടു മയങ്ങുന്ന സുഖം! വികാരങ്ങൾ പങ്കുവെയ്ക്കാതെ, മൊത്തത്തിലനുഭവിക്കുന്ന സുഖം! പരാതികൾ കേൾക്കേണ്ടാ, വിലാപങ്ങൾ കാണേണ്ടാ.. ഏകാന്തതേ.. ചിലപ്പോൾത്തോന്നും, നീയാണെൻ്റേറ്റംവലിയ സുഹൃത്തെന്ന്! അതേ, അനുഭവിക്കാൻ പഠിച്ചുകഴിഞ്ഞാൽ, ഒറ്റപ്പെടലിൻ്റെ സുഖവും ഒന്നുവേറെത്തന്നെയാണ്!

രണ്ടെല്ലും അമ്പതുഗ്രാം ഇറച്ചിയും!..

ജന്തുശാസ്ത്രം ആധികാരികമായി പഠിച്ചിട്ടില്ലാത്ത കൃഷ്ണൻകുട്ടിനായർ, അധഃകൃതനായൊരു ആനപ്പാപ്പാനായിരുന്നിരിക്കാം. ആനയ്ക്ക് തൂറ്റൽനിൽക്കുന്ന സാഹചര്യങ്ങൾ "ജന്തുശാസ്ത്രാംദേഹി"കളായ ഞങ്ങൾക്ക് ആദ്യമായി പറഞ്ഞുതന്നത് പുള്ളിയായിരുന്നു! പാറ്റയേയും തവളയേയും സ്രാവിനേയും പുൽച്ചാടികളെയും കീറുന്ന ഞങ്ങൾക്ക് ആനയെപ്പറ്റി അറിവൊന്നുമുണ്ടായിരുന്നില്ലല്ലോ. രാത്രിയിൽ ചങ്ങലകുടയുന്ന കൊമ്പന്റെ, കാതിൽ തോട്ടിയിട്ടുവലിക്കുന്നപോലെ, കൃഷ്ണേട്ടന്റെ തെറികൾ ചാട്ടുളികൾ! നാളത്തെ പരീക്ഷയ്ക്കുപഠിക്കുന്ന, അയൽമുറിയിലെ ഞങ്ങൾക്കത് ചിരിയുടെ മാലപ്പടക്കങ്ങളായിരുന്നു. കഞ്ചാവുണർത്തുന്ന മസ്തിഷ്കജ്വരത്തിൽ, പറയുന്ന സൂക്തങ്ങളെല്ലാം ഞങ്ങളിലന്ന് ഒട്ടേറെ ചിരിയുണർത്തിയിരുന്നു.. ഇന്നും... ഞാഞ്ഞൂലുപോലൊരു മനുഷ്യൻ, ആനയുടെ കൊമ്പുപിടിച്ച്, അതിനെ, "ഇക്ഷ" വരയ്പ്പിക്കുന്നതു കാണേണ്ടകാഴ്ചയും! രാവിലെ പ്രാതൽകഴിക്കുന്ന കടയിലെ, ഒന്നാംബെഞ്ചിലന്നും പത്രവുമായി പുളളി.. ആനയല്ലാ, ആളാണു പ്രശ്നമെന്നുള്ള മുഖം! പിള്ളേരേ.. നിങ്ങൾക്കെന്തറിയാം?! രണ്ടെല്ലും അമ്പതുഗ്രാം ഇറച്ചിയും!..... അതിനാണീ ചെറ്റകളുടെ കിളിപോകുന്നത്.. തങ്കമണിയോ വിധുരയോ എന്നോർമ്മയില്ല, ബാ...

നമ്മളാരാ?!..

നമ്മളിന്ന് എന്തൊക്കെയായാലും വന്നവഴി മറക്കരുത്.. എല്ലാമുപേക്ഷിച്ച്, കടന്നുവന്ന വഴികളിലൂടെ തിരികേ സഞ്ചരിക്കുമ്പോൾ, അന്നുനിന്നെ പേടിപ്പിച്ച ചാവാലിപ്പട്ടികളെ ഗൗനിക്കരുത്! കാരണം.. അവർക്ക് ആവശ്യത്തിൽക്കൂടുതൽ ബഹുമാനവും ഭയവും നമ്മൾ കൊടുത്തു കഴിഞ്ഞതാണ്. അതിനുശേഷമുള്ള ഒരുപാടു യാത്രാവിവരണങ്ങൾ നമ്മുടെ മനസ്സിലിനിയും ആസ്വാദകരില്ലാത്തതിനാൽ, എഴുതാതെ കിടപ്പുണ്ട്! ചിലവമാത്രം ചിന്തിക്കുക... കണ്ടവരെയൊക്കെ സ്നേഹിച്ചിട്ടും ബഹുമാനിച്ചിട്ടും നീ സ്വയമിന്നെവിടെയാണ്?!.. നിൻ്റെ വിലപ്പെട്ട സമയവും വിയർപ്പും അന്യാധീനപ്പെട്ടിട്ടു പോയിട്ടുണ്ടോ? നിൻ്റെയസ്തിത്വത്തെ മാനിക്കുന്ന ആരെങ്കിലുമിന്നുണ്ടോ? നിന്നെ നീയെന്നുമാനിക്കുന്ന, ഒരാളെങ്കിലും?!.. ഉണ്ടെങ്കിൽ, നീയവർക്കുവേണ്ടി ജീവിക്കണം. ആകാശത്തുള്ള നക്ഷത്രങ്ങളൊത്തെന്നേക്കാൾ, എത്രയോ സന്തോഷകരമായിരിക്കും ഭൂമിയിലുള്ള അവരുമായുള്ള ജീവിതം! ഇല്ലെങ്കിൽ, നീയൊരു മണ്ടനാണ്, ഷണ്ഡനാണ്, അല്ലെങ്കിൽ ഭ്രാന്തനാണ്. കഴുത്തിലൊരു തിരികല്ലുകെട്ടി, കടലിൻ്റെയഗാധതയിലേക്കു പോകുക! കാരണം, നീ നീയല്ലാതായെന്നു നിനക്ക് ബോദ്ധ്യമാവുന്ന നിമിഷങ്ങളിലൊന്നിലും നിനക്ക് ജീവിക്കാനാവില്ല. നീ നല്ലവനായിരുന്നെന്നു നിനക്കു ബോ...

ഞാനെന്തു പറയാൻ?!

എനിക്ക് എന്നെപ്പറ്റിപറയാനുള്ളതെന്തെന്ന് നിങ്ങൾ കേട്ടുകൊള്ളളണമെന്നില്ല. നിങ്ങൾ നിങ്ങളെപ്പറ്റി മാത്രംപറയാനും കേൾക്കാനും വ്യഗ്രതപ്പെടുന്നവരാണ്. കാര്യങ്ങൾ തുറന്നുപറയുന്നവരെ ദൂരെനിറുത്തലാണല്ലോ അഭിനവനിയമം?! പറഞ്ഞുംകേട്ടും മെക്കിട്ടുകേറ്റിക്കുന്നതിലും നല്ലതാണ്, അകറ്റുകയെന്നുള്ള തത്വശാസ്ത്രം! പ്രപഞ്ചത്തിൽ മനുഷ്യരുണ്ടായന്നുമുതൽ ശാസ്ത്രമാണ് ജയിക്കുന്നത്, മനുഷ്യരല്ലാ! ശാസ്ത്രങ്ങളിലധിഷ്ഠിതമായ പൊരുളുകൾ മനസ്സിനെയും പ്രകൃതിയെയും പൊള്ളിക്കുന്നു! ആർത്തനാദം നേർത്തവിലാപമാവുമ്പോൾ ശവംതീനിപ്പക്ഷികൾക്കതു സംഗീതമാകും! ബീഥോവൻ്റെ പിയാനോസംഗീതംപോലെ, ആസ്വദിച്ചവർ മദിരോത്സവങ്ങൾ തീർക്കും. വാമൂടിക്കെട്ടിയടിമയാക്കപ്പെട്ട നാക്കുകൾ, ചുട്ടുതിന്നവരാഹ്ലാദിക്കും. പിറക്കാൻപോകുന്ന കുഞ്ഞിൻ്റെ പിതൃത്വമവർ തീറെഴുതി വാങ്ങിക്കും!.. - ജോയ് ഗുരുവായൂർ